കൊച്ചി: 400-ലധികം ഡോക്‌ടർമാരെ സർവേ ചെയ്‌ത് ടാറ്റ എഐജി നടത്തിയ രാജ്യവ്യാപക പഠനം വായൂ മലിനീകരണവുമായി ബന്ധപ്പെട്ട വർധിച്ചുവരുന്ന ആരോഗ്യ അപകടങ്ങളെക്കുറിച്ചുള്ള ആശങ്കകൾ എടുത്തുകാണിക്കുന്നു. വായു ഗുണനിലവാരം മോശമാകുന്നത് ശ്വാസകോശ രോഗങ്ങൾ, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, പ്രതിരോധശേഷി കുറയൽ തുടങ്ങിയ ഗുരുതര രോഗാവസ്ഥകളുടെ വർധനവിന് നേരിട്ട് കാരണമാകുന്നതായി നാലില്‍ മൂന്ന് ഡോക്‌ടർമാരും വിശ്വസിക്കുന്നുവെന്ന് പഠനം കണ്ടെത്തുന്നു.
സർവേ ചെയ്ത ഡോക്‌ടർമാരിൽ 60 ശതമാനത്തിലധികം പേർ കരുതുന്നത് എയർ ക്വാളിറ്റി ഇൻഡക്‌സ് (എക്യുഐ) 200-ന് മുകളിലാകുന്നത് ഗുരുതര ആരോഗ്യ അപകടമാണെന്നാണ്. ദീർഘകാലമായുള്ള മോശം വായു ഗുണനിലവാരം ബാധിക്കുന്നത് കുട്ടികളെയും പ്രായമായവരെയും മാത്രമല്ല, തൊഴില്‍ ചെയ്യുന്ന മുതിർന്നവരെയും കൂടി ആയിരിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.
മലിനീകരണവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ പലപ്പോഴും നിലവിലുള്ള രോഗങ്ങളെ ഗുരുതരമാക്കുന്നതായി ഡോക്‌ടർമാർ ചൂണ്ടിക്കാണിച്ചു, ഇത് ചികിത്സയുടെ സങ്കീർണ്ണതയും ചെലവും വർധിപ്പിക്കുന്നു. ഉയർന്ന എക്യുഐ നിലകൾ രക്തസമ്മർദ്ദം, ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം മുതലായവ പോലുള്ള നിലവിലുള്ള ദീർഘകാല രോഗങ്ങളെ വഷളാക്കുന്നത് ആശങ്കാജനകമാണെന്ന് സർവേയില്‍ പങ്കെടുത്ത ഡോക്‌ടർമാരിൽ 78 ശതമാനം പേരും പറഞ്ഞു.
വർധിച്ചുവരുന്ന സാമ്പത്തിക പരാധീനതയുടെ ആഘാതത്തെയും പഠനം പ്രതിഫലിപ്പിക്കുന്നുണ്ട്. ഭൂരിഭാഗം ഡോക്‌ടർമാരും സൂചിപ്പിക്കുന്നത് എക്യുഐ-മൂലമുള്ള ഗുരുതര രോഗങ്ങൾ കാരണമുള്ള അടിയന്തര ആശുപത്രി പ്രവേശനത്തിനോ ഐസിയു താമസത്തിനോ വേണ്ട ചെലവുകൾ വഹിക്കാൻ ഏകദേശം 95 ശതമാനം രോഗികളും സാമ്പത്തികമായി തയ്യാറല്ലെന്നാണ്.
യുനോമര്‍ എന്ന ഗവേഷണ ഏജൻസിയുടെ സഹായത്തോടെയാണ് പഠനം നടത്തിയത്.
