ന്യൂയോർക്ക്: നോർത്ത് അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ പ്രവാസി സംഗമായ ഫൊക്കാനയുടെ 2026-ലെ അന്തർദേശീയ കൺവെൻഷന് മാറ്റുകൂട്ടി മലയാളത്തിന്റെ പ്രശസ്ത ചലച്ചിത്രതാരവും നർത്തകിയുമായ നവ്യ നായർ കൽഹാരി റിസോർട്ടിലെ വേദിയിലെത്തും. മൂന്നാം ദിവസം (ഓഗസ്റ്റ് 8) ഗ്രാൻഡ് ഫിനാലെയിൽ നവ്യാനായരുടെ ഡാൻസുകളോട് ആയിരിക്കും തുടക്കം . ഓഗസ്റ്റ് 6 മുതൽ 8 വരെ കൽഹാരി റിസോർട്ടിൽ നടക്കുന്ന കൺവെൻഷനിൽ നവ്യ നായരുടെ സാന്നിധ്യം കലാ-സാംസ്കാരിക പരിപാടികൾക്ക് കൂടുതൽ മികവും പ്രൗഢിയും പകരുമെന്ന് പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.
മലയാള സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടിയ നവ്യ നായർ, അഭിനയരംഗത്തെ മികവിനൊപ്പം ശാസ്ത്രീയ നൃത്തത്തോടുള്ള സമർപ്പണത്തിലൂടെയും ഏറെ പ്രശംസ നേടിയ കലാകാരിയാണ്. കേരളത്തിന്റെ കലാപാരമ്പര്യത്തെ ലോകത്തിന്റെ വിവിധ വേദികളിലേക്ക് എത്തിച്ച നവ്യയുടെ സാന്നിധ്യം, പ്രവാസി മലയാളികളുടെ ഈ മഹാസംഗമത്തിന് പ്രത്യേക അഭിമാനമായി മാറുമെന്ന് ഫൊക്കാന നേതൃത്വം വിലയിരുത്തുന്നു.
പ്രസിഡന്റ് സജിമോൻ ആന്റണി, ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയ് ചാക്കപ്പൻ എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കുന്ന ഫൊക്കാന കൺവെൻഷൻ ഇത്തവണ കുടുംബകേന്ദ്രിതമായ ആശയങ്ങളും സമ്പന്നമായ സാംസ്കാരിക പരിപാടികളുമായി ശ്രദ്ധേയമാകുകയാണ്. ഒരു സംഘടനാ സമ്മേളനം എന്നതിലുപരി, ലോകമെമ്പാടുമുള്ള മലയാളി കുടുംബങ്ങളെ ഒരുമിപ്പിക്കുന്ന സാംസ്കാരിക മഹോത്സവമായാണ് കൺവെൻഷൻ വിഭാവനം ചെയ്തിരിക്കുന്നത്.
നവ്യ നായർക്കൊപ്പം നടനും സംവിധായകനും ഗായകനുമായ നാദിർഷയും കൺവെൻഷനിൽ പങ്കെടുക്കും. കൂടാതെ പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള ഫ്യൂഷൻ ഷോ, 101 കലാകാരന്മാർ അണിനിരക്കുന്ന ഉദ്ഘാടന നൃത്താവിഷ്‌കാരം, നോർത്ത് അമേരിക്കയിലെ കലാപ്രതിഭകളെ അവതരിപ്പിക്കുന്ന “അമേരിക്ക ഗോട്ട് ടാലന്റ്” എന്നീ പരിപാടികളും കലാവിരുന്നിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും.
“കേരളത്തിന്റെ കലാസാംസ്കാരിക പൈതൃകം അടുത്ത തലമുറയിലേക്ക് കൈമാറുക എന്നതാണ് ഫൊക്കാനയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ശാസ്ത്രീയ നൃത്തത്തെയും മലയാള സംസ്കാരത്തെയും ഹൃദയത്തോട് ചേർത്തുനിർത്തുന്ന നവ്യ നായരുടെ സാന്നിധ്യം ആ ലക്ഷ്യത്തിന് കൂടുതൽ കരുത്ത് പകരും,” എന്ന് ഫൊക്കാന ഭാരവാഹികൾ പറഞ്ഞു.
കുടുംബസമേതം അവധിക്കാലം ആഘോഷിക്കാനും മലയാളി സംസ്കാരത്തിന്റെ വൈവിധ്യം അനുഭവിക്കാനും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവാസി മലയാളികളെ ഒരുമിപ്പിക്കുന്ന ഫൊക്കാന കൺവെൻഷൻ 2026, കലയും പാരമ്പര്യവും കുടുംബസ്നേഹവും ഒത്തുചേരുന്ന അപൂർവ വേദിയായി മാറുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
