തൊണ്ടിമുതൽ കൃത്രിമക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ മന്ത്രിയും അഭിഭാഷകനുമായ ആന്റണി രാജുവിനെതിരെ ബാർ കൗൺസിൽ അച്ചടക്ക നടപടി ആരംഭിക്കുന്നു. കേസിൽ മൂന്ന് വർഷത്തെ തടവുശിക്ഷ ലഭിച്ചതിനെ തുടർന്ന് എംഎൽഎ സ്ഥാനം നഷ്ടമായ ആന്റണി രാജുവിന്, അഭിഭാഷകനായി തുടരാനുള്ള യോഗ്യതയും നഷ്ടമാകാൻ സാധ്യതയുണ്ട്.
വിഷയം പരിഗണിക്കുന്ന മൂന്നംഗ അച്ചടക്ക സമിതി ആന്റണി രാജുവിനും ബന്ധപ്പെട്ട കക്ഷികൾക്കും ഉടൻ നോട്ടീസ് നൽകും. ഒരു അഭിഭാഷകന്റെ ഭാഗത്തുനിന്നുണ്ടായ ഇത്തരം നടപടികൾ അതീവ ഗൗരവതരവും തൊഴിലിന് തന്നെ നാണക്കേടുമാണെന്നാണ് ബാർ കൗൺസിലിന്റെ പ്രാഥമിക വിലയിരുത്തൽ. വിശദമായ വാദം കേട്ട ശേഷമായിരിക്കും അഭിഭാഷക പട്ടികയിൽ നിന്നുള്ള പുറത്താക്കൽ ഉൾപ്പെടെയുള്ള നടപടികളിൽ അന്തിമ തീരുമാനമെടുക്കുക.
