തമിഴ്നാട്ടിൽ വഴിയോരങ്ങളിലും ഇരുചക്രവാഹനങ്ങളിലും ഇടിയപ്പം വിൽക്കുന്നവർക്ക് കർശന നിയന്ത്രണങ്ങളുമായി ഭക്ഷ്യസുരക്ഷാവകുപ്പ്. ഗുണനിലവാരമില്ലാത്ത ഇടിയപ്പം കഴിച്ച് നിരവധിയാളുകൾക്ക് ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ഈ പുതിയ നീക്കം.
ലൈസൻസ് നിർബന്ധം
ഇരുചക്രവാഹനങ്ങളിൽ ഇടിയപ്പം വിൽക്കുന്നവർ ഇനി മുതൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസൻസ് എടുത്തിരിക്കണം. ഇത് എല്ലാ വർഷവും കൃത്യമായി പുതുക്കുകയും വേണം. ഗുണമേന്മയുള്ള അരി മാത്രമേ നിർമ്മാണത്തിന് ഉപയോഗിക്കാവൂ എന്ന് അധികൃതർ പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്.
ശുചിത്വ മാനദണ്ഡങ്ങൾ
ഇടിയപ്പം തയ്യാറാക്കുമ്പോഴും വിൽക്കുമ്പോഴും തലയിലും കൈകളിലും ഉറകൾ ധരിക്കണമെന്ന് നിർബന്ധമാക്കി. കൃത്യമായ ശുചിത്വമില്ലാതെ ഭക്ഷണസാധനങ്ങൾ കൈകാര്യം ചെയ്യുന്നത് തടയാനാണ് ഈ നടപടി.
ആരോഗ്യ നിയന്ത്രണം
രോഗബാധയുള്ളവർ ഭക്ഷണം വിൽക്കുന്നത് തടയാനും കർശന നിർദ്ദേശമുണ്ട്. പനി, അണുബാധ എന്നിവയുള്ളവരും രോഗപ്രതിരോധശേഷി കുറഞ്ഞവരും ഇടിയപ്പം നിർമ്മാണത്തിലോ വിപണനത്തിലോ ഏർപ്പെടാൻ പാടില്ലെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് ഉത്തരവിട്ടു.
