
കോഴിക്കോട്: സിഎംആർഎൽ- എക്സലോജിക് കേസിൽ തങ്ങളുടെ കണ്ടെത്തലുകൾ കൃത്യമെന്ന് വിശദീകരിച്ച് ഇഡി. വീണയ്ക്കെതിരായ മൊഴികൾ പുറത്തുവിട്ടതിനു പിന്നാലെ മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഫെബീഷിന്റെ ലോക്കറിൽ ഇ.ഡി പരിശോധന നടത്തി. കോഴിക്കോട്ടെ ബാങ്കിന്റെ ലോക്കറിലാണ് പരിശോധന നടത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി നേരത്തെ മരവിപ്പിച്ച ലോക്കറിലാണ് പരിശോധന നടത്തിയത്. ലോക്കറിൽ 50 പവൻ സ്വർണം കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, സ്വർണത്തിന്റെ ഉറവിടം എവിടെനിന്നെന്ന ചോദ്യത്തിന് സഹോദരിയുടേതെന്നാണ് ഐ.ടി വ്യവസായിയുടെ മറുപടി. ഇതോടെ പി.എ മുഹമ്മദ് റിയാസിന് ഹവാല ഇടപാടിൽ ബന്ധമുണ്ടെന്നതിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടുകയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നേരത്തെ റിയാസിന്റെ അടുപ്പക്കാരനായ വാരിസ് നൽകിയതായി പറയപ്പെടുന്ന മൊഴിയുടെ വിവരങ്ങളും പുറത്തുവന്നിരുന്നു. ഇ.ഡി സംസ്ഥാന പോലീസ് മേധാവിക്കയച്ച കത്തിലെ വിവരങ്ങളാണ് പുറത്തുവന്നത്. അതിൽ 1.2 കോടി രൂപ ദുബായിയിലുള്ള ഫൈജാസ് വി.പിക്ക് അയച്ചുകൊടുത്തതായുള്ള വാരിസിന്റെ മൊഴിയും ദുബായിൽ പോകുന്നതിനു മുൻപായി തന്റെ പേരിൽ സിം റിയാസിന് എടുത്തുകൊടുത്തെന്ന മറ്റൊരു സുഹൃത്തിന്റെ മൊഴിയും ഇഡി പുറത്തുവിട്ടിട്ടുണ്ട്.
