
തിരുവനന്തപുരം: മാസപ്പടി ഇടപാടിൽ പിണറായി വിജയന്റെ മകൾ വീണ വിജയന്റെ വീട്ടിൽ നിന്നും പിടിച്ചെടുത്ത രേഖകളിൽ വൻ കള്ളപ്പണം വെളുപ്പിക്കൽ നടന്നതിന്റെ തെളിവുകളുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിദേശത്തേക്ക് ഹവാല ഇടപാടുകൾ നടത്തിയതിൽ മുഹമ്മദ് റിയാസിന് പ്രധാന പങ്കുണ്ടെന്നും ഇ.ഡി ആരോപിക്കുന്നു. സംസ്ഥാന സർക്കാരിനും പോലീസ് മേധാവിക്കും ഇ.ഡി കൈമാറിയ 25 പേജുള്ള കത്തിലെ വിവരങ്ങളാണ് പുറത്തുവന്നത്.
ഹവാല ഇടപാടുകൾ ഏകോപിപ്പിക്കുന്നതിനായി 16 അംഗങ്ങൾ അടങ്ങുന്ന വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നതായി ഇ.ഡി കണ്ടെത്തി. ഈ ഗ്രൂപ്പിൽ റിയാസിന്റെ സ്റ്റാഫ് അംഗങ്ങളും സുഹൃത്തുക്കളും കൊടുവള്ളി സ്വദേശിയായ ഹവാല ഇടപാടുകാരനും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ഇ.ഡി വ്യക്തമാക്കുന്നത്. 2024 മേയിൽ ഇരുവരും നടത്തിയ ദുബായ് സന്ദർശനം ബിനാമി പേരിൽ വസ്ത്രവ്യാപാര സ്ഥാപനം ആരംഭിച്ച് കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമായിരുന്നുവെന്നും ഇ.ഡി അയച്ച കത്തിൽ ചൂണ്ടിക്കാണിക്കുന്നു. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വാടകവീട്ടിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത ഡയറി കുറിപ്പുകൾ തന്റേത് തന്നെയാണെന്ന് വീണ സമ്മതിച്ചതായും ഇ.ഡി അവകാശപ്പെടുന്നു.
