
<strong>മലപ്പുറം</strong>: ആദ്യമായി കാരന്തൂര്‍ മര്‍ക്കസില്‍ എത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിനായി സമസ്ത എ പി വിഭാഗം ഒരുക്കിയ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കുന്നതിനായാണ് സാദിഖലി ശിഹാബ് തങ്ങള്‍ മര്‍ക്കസില്‍ എത്തിയത്. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും സാദിഖലി ശിഹാബ് തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു.എ പി സമസ്ത നേതാക്കളുമായി സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും കൂടിക്കാഴ്ച നടത്തി. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്, എസ്വൈഎസ് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ഹക്കീം അസ്ഹരി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ഖലില്‍ ബുഹാരി തങ്ങള്‍ എന്നിവരുമായിരുന്നു കൂടിക്കാഴ്ച.
മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. സമസ്ത രണ്ട് വിഭാഗങ്ങളായപ്പോള് ഇ കെ വിഭാഗത്തിനൊപ്പമായിരുന്നു മുസ്ലിം ലീഗ് നിലകൊണ്ടത്. സമസ്തയിലെ പിളര്‍പ്പിന് ശേഷം എ പി വിഭാഗത്തിന്റെ ഒരു പരിപാടിയിലും പാണക്കാട് കുടുംബാംഗങ്ങള്‍ പങ്കെടുത്തിരുന്നില്ല. അടുത്തിടെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ കാന്തപുരത്തെ മുഖ്യമന്ത്രി വി ഡി സതീശന് അടക്കം തള്ളിപ്പറഞ്ഞപ്പോള്‍ സാദിഖലി ശിബാബ് തങ്ങള്‍ സ്വീകരിച്ച നിലപാട് ശ്രദ്ധേയമായിരുന്നു. കാന്തപുരത്തെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു സാദിഖലി തങ്ങള്‍ പറഞ്ഞത്. സ്ത്രീ സുരക്ഷ ലക്ഷ്യംവെച്ചുള്ളതായിരുന്നു കാന്തപുരത്തിന്റെ പ്രസ്താവന എന്നായിരുന്നു സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞത്. ഇതിന് ശേഷമാണ് എ പി സമസ്ത പരിപാടിയിൽ സാദിഖലി ശിഹാബ് തങ്ങൾ എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.
