
കൊച്ചി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സമരവുമായി ബന്ധപ്പെട്ട് 17 എസ്.എഫ്.ഐ പ്രവർത്തകർക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. വൈസ് ചാൻസലർ സിസാ തോമസിനെതിരെ നടന്ന പ്രതിഷേധങ്ങളുടെ പേരിലാണ് വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തിരുന്നത്. സമരത്തിൽ പങ്കെടുത്ത 16 വിദ്യാർത്ഥികളെ സർവകലാശാല നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതിലെ കാലതാമസം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു വിദ്യാർത്ഥികളുടെ സമരം. സർവകലാശാല നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സമാധാനപരമായി പ്രതിഷേധിച്ച തങ്ങളെ പോലീസ് വ്യാജമായി കേസിൽ കുടുക്കുകയായിരുന്നുവെന്നാണ് ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടിയത്. വൈസ് ചാൻസലറുടെ പ്രതീകാത്മക ശവസംസ്കാരം നടത്തി എന്നതാണ് വിദ്യാർത്ഥികൾക്കെതിരായ പ്രധാന ആരോപണം.
എന്നാൽ തിയേറ്റർ ഡിപ്പാർട്ട്മെന്റിലെ ലൈറ്റുകൾ പ്രവർത്തിക്കാത്തതിൽ പ്രതിഷേധിച്ച് ലൈറ്റുകളുടെ പ്രതീകാത്മക സംസ്കാരം മാത്രമാണ് നടത്തിയതെന്ന് വിദ്യാർത്ഥികൾ കോടതിയെ അറിയിച്ചു. ഇതിനെ സാധൂകരിക്കുന്ന വീഡിയോ ദൃശ്യങ്ങളും മറ്റ് തെളിവുകളും ഹർജിക്കാർ കോടതിയിൽ ഹാജരാക്കിയിരുന്നു.
