
ചെന്നൈ: തമിഴ്നാട്ടിൽ ഭരണത്തിലേറിയതിന് ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് പരീക്ഷണത്തിനൊരുങ്ങി തമിഴക വെട്രി കഴകം (ടിവികെ). ഒക്ടോബർ ആറിന് നടക്കാനിരിക്കുന്ന മധുരാന്തകം, ധാരാപുരം നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളെ ടിവികെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മധുരാന്തകം മണ്ഡലത്തിൽ കെ. മരഗതം കുമാരവേലും ധാരാപുരത്ത് പി. സത്യഭാമയുമാണ് ജനവിധി തേടുന്നത്.
മുൻപ് എഐഎഡിഎംകെ സ്ഥാനാർത്ഥികളായി വിജയിച്ച ഇരുവരും എംഎൽഎ സ്ഥാനം രാജിവെച്ച് ടിവികെയിൽ ചേർന്നതോടെയാണ് രണ്ട് മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ടിവികെയുടെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയാണ് മരഗതം കുമാരവേൽ. സത്യഭാമ തിരുപ്പൂർ സൗത്ത്-ഈസ്റ്റ് ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു വരുന്നു. മണ്ഡലങ്ങളിലുള്ള ഇവരുടെ വ്യക്തിപ്രഭാവവും വോട്ടുബാങ്കും കണക്കിലെടുത്താണ് പാർട്ടി അധ്യക്ഷനും മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ് സ്ഥാനാർത്ഥികളെ തീരുമാനിച്ചത്.
ഇരുവരെയും ടിവികെ സ്ഥാനാർഥികളാക്കുന്നതിലൂടെ സംവരണ മണ്ഡലങ്ങളിലെ അവരുടെ നിലവിലുള്ള പ്രാദേശിക പിന്തുണ പരമാവധി പ്രയോജനപ്പെടുത്തി പാർട്ടിയുടെ സ്വാധീനം ശക്തിപ്പെടുത്താനാണ് ടിവികെ ലക്ഷ്യമിടുന്നത്. ഇരുസംവരണ മണ്ഡലങ്ങളിലും ‘സെക്കുലർ സോഷ്യൽ ജസ്റ്റിസ് വിക്റ്ററി ഫ്രണ്ട്’ എന്ന പേരിലുള്ള മുന്നണിയുടെ ബാനറിലായിരിക്കും ടിവികെ മത്സരിക്കുക. ബുധനാഴ്ച നടന്ന സഖ്യകക്ഷി നേതാക്കളുടെ യോഗത്തിലാണ് മുന്നണിക്ക് പേര് നൽകിയത്. കോൺഗ്രസും എംഡിഎംകെയും മുന്നണിയിലെ ഘടകകക്ഷികളാണ്.
