
ഷില്ലോങ്: മേഘാലയയിലെ ഭരണസഖ്യത്തിനുള്ളിൽ പുതിയ രാഷ്ട്രീയ നീക്കത്തിന് വഴിതുറക്കുന്നതായി റിപ്പോർട്ട്. യു.ഡി.പിയിലെ ഒൻപത് എംഎൽഎമാർ ബി.ജെ.പിയിലേക്ക് മാറാനൊരുങ്ങുന്നതായാണ് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ എൻ.പി.പി. നേതൃത്വം നൽകുന്ന മേഘാലയ ഡെമോക്രാറ്റിക് അലയൻസിന്റെ ഭാഗമാണ് യു.ഡി.പിയും ബി.ജെ.പിയും. അതുകൊണ്ടുതന്നെ എതിർപക്ഷത്ത് നിന്നുള്ള നീക്കമല്ല, ഭരണസഖ്യത്തിലെ ഒരു കക്ഷിയിൽ നിന്നുള്ള എംഎൽഎമാരാണ് ബി.ജെ.പി. പാളയത്തിലേക്ക് എത്തുന്നത് എന്നതാണ് ശ്രദ്ധേയം.
അറുപതംഗ നിയമസഭയിൽ ബി.ജെ.പിക്ക് നിലവിൽ രണ്ട് എംഎൽഎമാരാണുള്ളത്. യു.ഡി.പിക്ക് 12 അംഗങ്ങളുണ്ട്. ഒൻപത് എംഎൽഎമാർ കൂടി ബി.ജെ.പിയിലെത്തിയാൽ പാർട്ടിയുടെ അംഗസംഖ്യ രണ്ടക്കത്തിലെത്തും. ഇതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും യു.ഡി.പി. നിയമസഭാംഗങ്ങളും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. എഫ്.സി.ആർ.എ. ഉൾപ്പെടെ മേഘാലയയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ചർച്ച ചെയ്തതെന്നാണ് യു.ഡി.പി. വ്യക്തമാക്കിയത്.
യു.ഡി.പിക്കുള്ളിൽ അതൃപ്തി പുകയുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് പുതിയ രാഷ്ട്രീയ നീക്കത്തിന്റെ സൂചനകൾ പുറത്തുവരുന്നത്. യു.ഡി.പി. അധ്യക്ഷൻ മെത്ബാഹ് ലിങ്‌ദോയോട് ചില എംഎൽഎമാർക്ക് അതൃപ്തിയുണ്ടെന്നാണ് വിവരം. പാർട്ടിയുടെ 12 എംഎൽഎമാരിൽ എട്ട് പേർ ബി.ജെ.പിയിലേക്ക് മാറിയാൽ കൂറുമാറ്റ നിരോധന നിയമത്തെ മറികടക്കാനാകുമെന്നാണ് വിലയിരുത്തൽ. നിലവിൽ ഒൻപത് യു.ഡി.പി. എംഎൽഎമാർ ബി.ജെ.പിക്കൊപ്പം പോകാനൊരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ.
51 അംഗങ്ങളുള്ള മേഘാലയ ഡെമോക്രാറ്റിക് അലയൻസിൽ എൻ.പി.പിക്ക് 33, യു.ഡി.പിക്ക് 12, ബി.ജെ.പിക്ക് 2, എച്ച്.എസ്.പി.ഡി.പിക്ക് 2, സ്വതന്ത്രർക്ക് 2 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. പ്രതിപക്ഷത്ത് എ.ഐ.ടി.സിക്ക് അഞ്ച്, വി.പി.പിക്ക് നാല് അംഗങ്ങളാണുള്ളത്. യു.ഡി.പി. എംഎൽഎമാരുടെ നീക്കം യാഥാർഥ്യമായാൽ മേഘാലയയിലെ ഭരണസഖ്യത്തിനുള്ളിലെ രാഷ്ട്രീയ സമവാക്യങ്ങളിലും ബി.ജെ.പിയുടെ നിയമസഭാ സ്വാധീനത്തിലും നിർണായക മാറ്റമുണ്ടാകും.
