രാജ്യത്തെ ഞെട്ടിച്ച 6000 കോടി രൂപയുടെ പൂണെ മയക്കുമരുന്ന് കേസിലെ മുഖ്യസൂത്രധാരനും അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ പ്രധാന കണ്ണിയുമായ വീരേന്ദർ സിങ് ബൈസോയയെ യുഎഇയിൽ നിന്ന് പിടികൂടി ഇന്ത്യയിലെത്തിച്ചു. നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) ശക്തമായ ഇടപെടലിനെ തുടർന്ന് ദുബായിൽ അറസ്റ്റിലായ ഇയാളെ, ഡൽഹിയിലേക്കുള്ള എയർ ഇന്ത്യയുടെ എഐ 4310 വിമാനത്തിലാണ് എത്തിച്ചത്.
വിദേശരാജ്യങ്ങളിൽ സുരക്ഷിത താവളങ്ങൾ കണ്ടെത്തി ലഹരി ഇടപാടുകൾ നിയന്ത്രിക്കുന്നവർക്കെതിരെയുള്ള കേന്ദ്ര സർക്കാരിന്റെ സന്ധിയില്ലാത്ത നയത്തിന്റെ വിജയമായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്. ഡൽഹി പോലീസ് പിടികൂടിയ 13000 കോടി രൂപയുടെ മയക്കുമരുന്ന് കേസിലെ പ്രധാന പ്രതിയായ സന്ദീപ് ധുനിയയുടെ അടുത്ത കൂട്ടാളിയാണ് വീരേന്ദർ ബൈസോയ. സന്ദീപ് ധുനിയ നിലവിൽ പാകിസ്ഥാനിലേക്ക് കടന്നതായാണ് അന്വേഷണ വിഭാഗത്തിന് ലഭിച്ചിരിക്കുന്ന വിവരം.
പ്രതിയെ പിടികൂടിയതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കുവെച്ച എക്സ് പോസ്റ്റ് രാജ്യത്ത് വലിയ ചർച്ചയായിരിക്കുകയാണ്. മയക്കുമരുന്ന് കടത്തുകാർ ലോകത്തിന്റെ ഏത് കോണിൽ ചെന്ന് ഒളിച്ചാലും ഇന്ത്യൻ നിയമത്തിന്റെ നീണ്ട കൈകളിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കുറ്റവാളികളെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ടുള്ള അന്വേഷണ ഏജൻസികളുടെ നിരന്തരമായ ഇടപെടലുകൾ ലഹരി മാഫിയകൾക്ക് കനത്ത പ്രഹരമാണ് നൽകിയിരിക്കുന്നത്.
