Home » Blog » kerala Max » പൊലീസ് ഉദ്യോഗസ്ഥനെതിരെ കർശന നടപടി; കുണ്ടറയിലെ കസ്റ്റഡി മർദ്ദന വിവാദത്തിൽ സിപിഒയ്ക്ക് സസ്‌പെൻഷൻ
siyad-bus-driver_11zon

<strong>കൊല്ലം</strong>: കുണ്ടറ സ്റ്റേഷനിലെ കസ്റ്റഡി മര്‍ദ്ദന ആരോപണത്തില്‍ സിപിഒ ശ്രീജിത്തിന് സസ്‌പെന്‍ഷന്‍. അന്വേഷണ വിധേയമായാണ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തത്. കസ്റ്റഡിയിലെടുത്ത പ്രതിയെ ശാരീരികമായി ഉപദ്രവിച്ചു എന്ന ആരോപണത്തിലാണ് നടപടി. സംഭവ ദിവസം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും മെമ്മോ നല്‍കാനും നിര്‍ദ്ദേശമുണ്ട്. കൊല്ലം ജില്ലാ പൊലീസ് മേധാവിയാണ് സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. സിപിഒ ശ്രീജിത്തിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ അച്ചടക്ക ലംഘനവും ക്രമക്കേടുകളും ഉണ്ടായെന്ന് കണ്ടെത്തിയിരുന്നു.

കുണ്ടറ സെസൈറ്റിമുക്ക് സ്വദേശിയായ സിയാദായിരുന്നു പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതിന് പിന്നാലെ മരിച്ചത്. അയല്‍വാസിയായ 13കാരനെ കാണാനില്ലെന്ന പരാതിയിലാണ് സിയാദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ജൂണ്‍ 16 ന് രാത്രി ഭാര്യയുടെയും മക്കളുടെയും മുന്നില്‍വെച്ചാണ് സിയാദിനെ പിടിച്ചുകൊണ്ടുപോയത്. സിയാദിനെ വിട്ടുകിട്ടാന്‍ ഭാര്യയും മകളും ജൂണ്‍ 17ന് പുലര്‍ച്ച വരെ പൊലീസ് സ്റ്റേഷനില്‍ കാത്തിരുന്നു. കാണാനില്ലെന്ന് പറയപ്പെട്ട 13കാരന്‍ പിറ്റേന്ന് രാവിലെ വീട്ടില്‍ മടങ്ങിയെത്തിയപ്പോഴായിരുന്നു സിയാദിനെ പൊലീസ് വിട്ടയച്ചത്. കൊല്ലം ജില്ലാ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ സിയാദിന്റെ വാരിയെല്ല് തകര്‍ന്ന് ഇന്‍ഫെക്ഷനായി കണ്ടെത്തി. തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും പിന്നീട് മരിക്കുകയുമായികുന്നു.