Home » Blog » Kerala » വിസ പ്രതിസന്ധിയിൽ ഇന്ത്യൻ വിദ്യാർത്ഥികൾ; പഠനമോഹം തകരുമോ? കർശന നിയന്ത്രണങ്ങളുമായി യുഎസ് അധികൃതർ
images (74)

അമേരിക്കൻ വീസ നയത്തിൽ വരുത്തിയ നിർണായക മാറ്റങ്ങൾ ഇന്ത്യൻ വിദ്യാർഥികൾക്കിടയിലും പ്രവാസികൾക്കിടയിലും വലിയ ആശങ്കയ്ക്ക് വഴിയൊരുക്കുന്നു. പതിറ്റാണ്ടുകളായി തുടർന്നുപോന്ന ‘ഡ്യൂറേഷൻ ഓഫ് സ്റ്റാറ്റസ്’ സമ്പ്രദായം അവസാനിപ്പിച്ച്, വീസ കാലാവധി നിശ്ചിത കാലയളവിലേക്ക് ചുരുക്കിക്കൊണ്ടുള്ള അമേരിക്കൻ ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്മെന്റിന്റെ പുതിയ ഉത്തരവാണ് വിദ്യാർഥികളെയും മാധ്യമപ്രവർത്തകരെയും പ്രതികൂലമായി ബാധിക്കുന്നത്.

 

സെപ്റ്റംബർ 15 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ വ്യവസ്ഥയനുസരിച്ച്, എഫ് (അക്കാദമിക് സ്റ്റുഡന്റ്), ജെ (എക്സ്ചേഞ്ച് വിസിറ്റർ) വീസ വിഭാഗത്തിലുള്ളവർക്ക് പരമാവധി 4 വർഷം മാത്രമായിരിക്കും അമേരിക്കയിൽ തുടരാൻ അനുവാദമുണ്ടാവുക. പഠനം പൂർത്തിയാക്കിയ ശേഷം അമേരിക്കയിൽ തങ്ങാൻ അനുവദിച്ചിരുന്ന 60 ദിവസത്തെ ഗ്രേസ് പിരീഡ് 30 ദിവസമായി വെട്ടിക്കുറയ്ക്കുകയും ചെയ്തു.

 

അമേരിക്കയിൽ നിലവിൽ പഠനം നടത്തുന്നവരെയും പുതിയ നിയമം ബാധിക്കുമെന്നതാണ് വലിയൊരു വിഭാഗം വിദ്യാർഥികളുടെ ഉറക്കം കെടുത്തുന്നത്. കോഴ്സ് കാലാവധി നീണ്ടുനിൽക്കുകയാണെങ്കിൽ, അമേരിക്കൻ സിറ്റിസൻഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസിൽ പ്രത്യേക അപേക്ഷ നൽകി അനുമതി വാങ്ങേണ്ടതുണ്ട്. ഇത് അധിക ചെലവിനും നടപടിക്രമങ്ങളിലെ കാലതാമസത്തിനും കാരണമാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മാധ്യമപ്രവർത്തകർക്കുള്ള ‘ഐ’ വീസയുടെ കാലാവധി 240 ദിവസമായും പരിമിതപ്പെടുത്തിയിട്ടുണ്ട്. ചൈനീസ് പൗരന്മാർക്ക് ഇത് 90 ദിവസമായി ചുരുക്കി.

 

അമേരിക്കയുടെ കുടിയേറ്റ നയങ്ങളിൽ വരുത്തിയ ഈ കർശന മാറ്റം ഇന്ത്യയിൽ നിന്നുള്ള ഉന്നതവിദ്യാഭ്യാസ ലക്ഷ്യങ്ങളെ ബാധിച്ചേക്കാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2025 ജനുവരിയിലെ കണക്കനുസരിച്ച് മൂന്ന് ലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർഥികളാണ് അമേരിക്കയിൽ പഠനം നടത്തുന്നത്. പഠനശേഷം ജോലിയിലോ സ്ഥിരതാമസത്തിലോ ശ്രദ്ധ കേന്ദ്രീകരിക്കുന്നവർക്ക് പുതിയ വ്യവസ്ഥകൾ വലിയ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.

 

രാജ്യസുരക്ഷയുടെയും കുടിയേറ്റ മേൽനോട്ടത്തിന്റെയും ഭാഗമായാണ് ഈ നടപടിയെന്നാണ് അമേരിക്കൻ അധികൃതരുടെ വിശദീകരണം. എന്നിരുന്നാലും, വരും വർഷങ്ങളിൽ അമേരിക്കയിലേക്കുള്ള വിദ്യാഭ്യാസ പ്രവാസികൾ മറ്റ് രാജ്യങ്ങളിലെ സാധ്യതകൾ തേടാൻ സാധ്യതയുണ്ടെന്ന് വിദ്യാഭ്യാസ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.