Home » Blog » kerala Max » വിയറ്റ്നാം ബോട്ട് അപകടം; 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഹോ ചി മിൻ സിറ്റിയിലെത്തിച്ചു
viyatt-696x378

വിയറ്റ്‌നാം ബോട്ട് അപകടത്തിൽ മരിച്ച ഇന്ത്യൻ വിനോദസഞ്ചാരികളുടെ മൃതദേഹങ്ങൾ ഹോ ചി മിൻ സിറ്റിയിലെത്തിച്ചു. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ഉടൻ ഇന്ത്യയിലേക്ക് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അപകടത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ 15 ഇന്ത്യക്കാരാണ് മരിച്ചത്. കൊല്ലം കൊട്ടാരക്കര സ്വദേശികളായ എ.സി തോമസും ഭാര്യ ലൗനി തോമസുമാണ് അപകടത്തിൽപ്പെട്ട മലയാളികൾ. മൃതദേഹങ്ങൾ ചൊവ്വാഴ്ചയോടെ നാട്ടിലെത്തിക്കാൻ കഴിയുമെന്നാണ് കുടുംബാംഗങ്ങളുടെ പ്രതീക്ഷ. തമിഴ്‌നാട്ടിൽ നിന്നുള്ള പത്തുപേരും ആന്ധ്രാപ്രദേശിൽ നിന്നുള്ള മൂന്നുപേരുമാണ് മരിച്ച മറ്റുള്ളവർ.

ഫു കോക്ക് ദ്വീപിന് സമീപം ഹോ മേ റൂദ് ദ്വീപിൽ നിന്ന് ആൻ തോയ് തുറമുഖത്തേക്ക് യാത്രതിരിച്ച വിനോദസഞ്ചാര ബോട്ടാണ് അപകടത്തിൽപ്പെട്ടത്. 32 വിനോദസഞ്ചാരികളും 4 ജീവനക്കാരുമടക്കം 36 പേരാണ് ബോട്ടിലുണ്ടായിരുന്നത്. അപകടവിവരം അറിഞ്ഞയുടൻ സമീപത്തുണ്ടായിരുന്ന ബോട്ടുകൾ രക്ഷാപ്രവർത്തനം ആരംഭിക്കുകയും, പിന്നാലെ നാവികസേനയും കോസ്റ്റ് ഗാർഡും സ്ഥലത്തെത്തുകയും ചെയ്തു. ഉച്ചയോടെ 18 പേരെ രക്ഷപ്പെടുത്താൻ സാധിച്ചെങ്കിലും, പിന്നീട് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

സംഭവത്തിൽ വിയറ്റ്‌നാം പ്രധാനമന്ത്രി ലെ മിൻ ഹൂൻ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. ബോട്ട് യാത്രയുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തിലുള്ള ചട്ടലംഘനങ്ങൾ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനും, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനും അധികൃതർക്ക് അദ്ദേഹം നിർദ്ദേശം നൽകിയിട്ടുണ്ട്. ഒരു മെഡിക്കൽ കമ്പനി സംഘടിപ്പിച്ച സ്പോൺസേർഡ് വിനോദയാത്രയുടെ ഭാഗമായാണ് കൊട്ടാരക്കര സ്വദേശികളായ ദമ്പതികൾ വിയറ്റ്‌നാമിലേക്ക് യാത്ര തിരിച്ചത്.