പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിൽ നിന്നും അനസ്തേഷ്യ നൽകിയതിന് പിന്നാലെ ബോധരഹിതനായ ഒന്നരവയസ്സുകാരൻ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. എരമം സ്വദേശിയായ സൂരജ്-വിജിഷ ദമ്പതികളുടെ മകന്‍ ദേവാന്‍ഷ് സൗര്യയാണ് മരിച്ചത്. ചുണ്ടിന് മുറിവ് പറ്റിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് പയ്യന്നൂര്‍ ബിഎംഎച്ചില്‍ കുട്ടിയെ പ്രവേശിപ്പിച്ചത്. അനസ്‌തേഷ്യ നൽകിയതോടെ കുട്ടി ബോധരഹിതനാവുകയായിരുന്നു. പിന്നാലെ കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇതിനിടെയാണ് മരണം.
പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ചികിത്സാ പിഴവാണ് കുട്ടി ബോധരഹിതനാകാൻ കാരണമെന്ന ആരോപണം കുടുംബം ഉന്നയിക്കുന്നു. ജനറല്‍ അനസ്‌തേഷ്യ നല്‍കുമ്പോള്‍ രക്ഷിതാക്കള്‍ക്ക് കൊടുക്കേണ്ട ഒരു മുന്നറിയിപ്പും ആശുപത്രി അധികൃതര്‍ നല്‍കിയിരുന്നില്ലെന്ന് കുട്ടിയുടെ അമ്മാവന്‍ അജിത്ത് റിപ്പോർട്ടറിനോട് പറഞ്ഞു. ഇന്ന് രാവിലെ കുട്ടിയെ കാണുമ്പോൾ സ്റ്റിച്ച് ഇടാതെ തന്നെ കുഞ്ഞിന്റെ മുറിവ് ഉണങ്ങിയിരുന്നുവെന്നും അനസ്തേഷ്യ നൽകേണ്ട ആവശ്യമില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.’കുട്ടി മാസം തികയുന്നതിന് മുന്നേ ജനിച്ചതാണെന്നതടക്കം ആശുപത്രിയെ അറിയിച്ചിരുന്നു.
ചുണ്ടിലെ മുറിവില്‍ ബാന്‍ഡേജ് നല്‍കിയാല്‍ പോലും മതിയായിരുന്നു. ഇന്ന് നോക്കുമ്പോള്‍ സ്റ്റിച്ച് ഇടുകപോലും ചെയ്യാതെ തന്നെ മുറിവ് ഉണങ്ങിയിരുന്നു. അനസ്‌തേഷ്യ നല്‍കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. മാത്രമല്ല, ജനറല്‍ അനസ്‌തേഷ്യ നല്‍കുമ്പോള്‍ രക്ഷിതാക്കള്‍ക്ക് കൊടുക്കേണ്ട ഒരു മുന്നറിയിപ്പും ആശുപത്രി അധികൃതര്‍ നല്‍കിയിരുന്നില്ല. കേസുമായി മുന്നോട്ടുപോകുമെന്നും കുട്ടിയുടെ അമ്മാവന്‍ അജിത്ത് പറഞ്ഞു.
