Home » Blog » kerala Max » ‘അമ്മ’യിൽ വീണ്ടും വിവാദം; ശ്വേതയുടെ കമ്മിറ്റി പുറത്തായതിന് കാരണം സാമ്പത്തിക ക്രമക്കേട്, വെളിപ്പെടുത്തി അൻസിബ
Ansiba-Hassan-680x450

താരസംഘടനയായ ‘അമ്മ’യിൽ പ്രശ്‍നങ്ങൾ ഗുരുതരമായതിനെത്തുടർന്ന് കമ്മിറ്റി പിരിച്ചുവിട്ട പശ്ചാത്തലവും, തുടർന്നുണ്ടായ അഡ്ഹോക്ക് കമ്മിറ്റി രൂപീകരണത്തെയും കുറിച്ച് തുറന്നുപറഞ്ഞ് നടി അൻസിബ ഹസൻ. സാമ്പത്തിക ക്രമക്കേടുകളുടെ പേരിലാണ് ശ്വേതാ മേനോൻ ഉൾപ്പെട്ട കമ്മിറ്റിക്ക് സ്ഥാനം നഷ്ടമായതെന്നും, അങ്ങനെയുള്ള ഒരു കമ്മിറ്റിയെ എങ്ങനെ തുടർന്നുപോകാൻ അനുവദിക്കുമെന്നും അൻസിബ ചോദിക്കുന്നു. ഒരുപാട് ആഗ്രഹങ്ങളോടെയാണ് താൻ സംഘടനയിലേക്ക് വന്നതെന്നും പ്രതിസന്ധി ഘട്ടത്തിൽ വലിയ ചോദ്യചിഹ്നമായി മാറിയ സംഘടനയെ മുന്നോട്ട് കൊണ്ടുപോകാനാണ് അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചതെന്നും, അവർ എടുത്ത ഏറ്റവും പ്രധാനപ്പെട്ട തീരുമാനം ‘സഞ്ജീവിനി’ പദ്ധതി മുന്നോട്ട് കൊണ്ടുപോകുക എന്നതായിരുന്നുവെന്നും അൻസിബ വ്യക്തമാക്കി.

ഇതിനൊപ്പം തന്നെ തനിക്കെതിരെ ഓൺലൈൻ മാധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ നടി ലക്ഷ്മി പ്രിയ, ശ്വേതാ മേനോൻ എന്നിവർക്കെതിരെ കേസെടുക്കാത്ത പോലീസ് നടപടിക്കെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് അൻസിബ. നേരത്തെ നടൻ ടിനി ടോമിനെതിരെ അൻസിബ നൽകിയ പരാതിയിൽ കേസെടുക്കാൻ കോടതി ഉത്തരവിട്ടിരുന്നു. അൻസിബയ്‌ക്കെതിരായ ‘ജിഹാദി’ പരാമർശം വെറും തമാശയ്ക്ക് പറഞ്ഞതാണെന്ന പോലീസിന്റെ വാദവും അപൂർണ്ണമായ റിപ്പോർട്ടും തള്ളിക്കൊണ്ടാണ് ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശിച്ചത്. നടി നീന കുറുപ്പിന്റെ സാക്ഷിമൊഴിയടക്കം ടിനിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് വ്യക്തമാക്കിയ കോടതി ഉത്തരവിന് പിന്നാലെയാണ് ലക്ഷ്മി പ്രിയക്കെതിരായ പരാതിയിലും ശക്തമായ നിയമനടപടികളുമായി അൻസിബ മുന്നോട്ട് പോകുന്നത്.