സൈബർ തട്ടിപ്പുകാർക്കെതിരെ കൊച്ചി സിറ്റി പോലീസ് നടത്തുന്ന ‘ഓപ്പറേഷൻ സൈ ഹണ്ടി’ൽ അറസ്റ്റിലായവരെല്ലാം വിദ്യാർത്ഥികളെന്ന് സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ അറിയിച്ചു. തട്ടിപ്പിനായി ഉപയോഗിച്ചിരുന്ന 300-ഓളം ബാങ്ക് അക്കൗണ്ടുകൾ കൊച്ചിയിൽ നിന്നുമാത്രം കണ്ടെത്തിയിട്ടുണ്ട്.
ഏലൂർ സ്റ്റേഷൻ പരിധിയിൽ നിന്ന് ഏലൂർ സ്വദേശി അഭിഷേക് ബിജു, വെങ്ങോല സ്വദേശി ഹാഫിസ്, എടത്തല സ്വദേശി അൽത്താഫ് എന്നിവരെയാണ് നിലവിൽ അറസ്റ്റ് ചെയ്തത്. തട്ടിപ്പ് പണം എ.ടി.എം വഴി പിൻവലിച്ച് ഇറങ്ങുന്നതിനിടെയാണ് ഹാഫിസിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അക്കൗണ്ടുകളിൽ നിന്ന് കഴിഞ്ഞ ദിവസം മാത്രം ആറു ലക്ഷത്തിലേറെ രൂപയാണ് പിൻവലിച്ചത്.
കോളജ് വിദ്യാർത്ഥികളുടെ അക്കൗണ്ടുകളിലേക്കാണ് തട്ടിപ്പുപണം പ്രധാനമായും എത്തിയിരുന്നത്. ഗെയിമിംഗിലൂടെ പണം ലഭ്യമാക്കാം എന്ന് കബളിപ്പിച്ചാണ് പ്രതികൾ നിരവധി വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വാങ്ങിയത്. തട്ടിപ്പിൻ്റെ ഭാഗമാണെന്ന് അറിയാതെയാണ് മിക്ക വിദ്യാർത്ഥികളും അക്കൗണ്ട് വിവരങ്ങൾ കൈമാറിയതെങ്കിലും, കൂടുതൽ വിദ്യാർത്ഥികളുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി.
അറസ്റ്റിലായ വിദ്യാർത്ഥികളെ ബന്ധിപ്പിക്കുന്ന പെരുമ്പാവൂർ സ്വദേശിക്കായി അന്വേഷണം തുടരുകയാണ്. ഇയാളുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു. വിദ്യാർത്ഥികളെ ഇത്തരം കെണികളിൽ നിന്ന് രക്ഷിക്കുന്നതിനായി കോളേജുകൾ കേന്ദ്രീകരിച്ച് ബോധവൽക്കരണ പരിപാടികൾ നടത്താൻ ഒരുങ്ങുകയാണ് കൊച്ചി സിറ്റി പൊലീസ്
