court-3-680x450.jpg

2007-ൽ എട്ട് സിആർപിഎഫ് ജവാന്മാരുടെ ജീവനെടുത്ത റാംപൂർ സിആർപിഎഫ് ക്യാമ്പ് ഭീകരാക്രമണക്കേസിലെ നാല് പ്രതികളുടെയും വധശിക്ഷ അലഹബാദ് ഹൈക്കോടതി റദ്ദാക്കി. രണ്ട് പാക് പൗരന്മാർ ഉൾപ്പെടെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല് പ്രതികളെയും മറ്റൊരു പ്രതിയുടെ ജീവപര്യന്തം ശിക്ഷയും കോടതി കുറ്റവിമുക്തരാക്കി വെറുതെവിട്ടു.

മുഹമ്മദ് ഷെരീഫ്, സബാബുദ്ദീൻ, ഇമ്രാൻ ഷഹ്‌സാദ്, മുഹമ്മദ് ഫാറൂഖ് എന്നീ നാല് പേർക്കായിരുന്നു വധശിക്ഷ ലഭിച്ചിരുന്നത്. ജങ് ബഹാദൂറിന് ജീവപര്യന്തം തടവുമായിരുന്നു വിചാരണ കോടതി വിധിച്ചത്. ജസ്റ്റിസുമാരായ സിദ്ധാർത്ഥ് വർമ്മ, റാം മനോഹർ നരേൻ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്. കൊലപാതകം ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങൾ സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ ദയനീയമായി പരാജയപ്പെട്ടു എന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അതോടൊപ്പം, കേസന്വേഷണത്തിലെ ഗുരുതരമായ പിഴവുകളും കോടതി ചൂണ്ടിക്കാട്ടി. വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നിയമപ്രകാരം നടപടിയെടുക്കാൻ സംസ്ഥാനത്തിന് സ്വാതന്ത്ര്യമുണ്ടെന്നും കോടതി കൂട്ടിച്ചേർത്തു.

പ്രതികളിൽ ചിലരിൽ നിന്ന് എകെ-47 റൈഫിൾ കണ്ടെടുത്തതിൻ്റെ അടിസ്ഥാനത്തിൽ ആയുധ നിയമത്തിലെ സെക്ഷൻ 25 (1-എ) പ്രകാരം മാത്രമാണ് ഇവരെ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. മുഹമ്മദ് ഷെരീഫ്, സബാവുദ്ദീൻ, ഇമ്രാൻ ഷഹ്‌സാദ്, മുഹമ്മദ് ഫാറൂഖ്, ജങ് ബഹാദൂർ എന്നിവർക്ക് ആയുധ നിയമപ്രകാരം 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും കോടതി ചുമത്തി. പ്രതികൾ ഇതുവരെ അനുഭവിച്ച തടവുകാലം മേൽപ്പറഞ്ഞ ശിക്ഷയുമായി പൊരുത്തപ്പെടുമെന്നും കോടതി കൂട്ടിച്ചേർത്തു.

വിധിയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി കൊല്ലപ്പെട്ട സിആർപിഎഫ് കോൺസ്റ്റബിൾ മൻവീർ സിങ്ങിന്റെ മകൾ ദീപ ചൗധരി രംഗത്തെത്തി. ആയുധങ്ങൾ ഉപയോഗിച്ച് നിരവധി സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ തീവ്രവാദികളെ എങ്ങനെ കുറ്റവിമുക്തരാക്കാൻ കഴിയും? വിധി അവിശ്വസനീയമാണ്. എനിക്ക് എൻ്റെ അച്ഛനെ നഷ്ടപ്പെട്ടു, ഇപ്പോൾ കൊലയാളികൾ സ്വതന്ത്രരായി നടക്കുന്നു. ഇതാണോ നീതി?” എന്ന് ദീപ ചൗധരി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *