Home » Blog » Kerala » മുസ്‌ലിം ലീഗിന്റെ ‘പി.എം ശ്രീ മുഹബ്ബത്ത്’ നടക്കില്ല: കടുത്ത രാഷ്ട്രീയ വിമർശനവുമായി കെ.ടി. ജലീൽ.
kt-jaleel-accept-defeat

‘പി.എം ശ്രീ’ നടപ്പിലാക്കാനുള്ള നീക്കങ്ങൾക്കെതിരെ യു.ഡി.എഫിനും മുസ്‌ലിം ലീഗിനുമെതിരെ കടുത്ത രാഷ്ട്രീയ വിമർശനവുമായി കെ.ടി. ജലീൽ. മുസ്‌ലിം ലീഗിന്റെ ‘പി.എം ശ്രീ മുഹബ്ബത്ത്’ കേരളത്തിൽ നടക്കാൻ പോകുന്നില്ലെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. രണ്ട് ‘പച്ചക്കുപ്പായം’ മാറി മാറി അണിഞ്ഞ് നല്ലപിള്ള ചമയുന്ന പരിപാടി ഇനിയെങ്കിലും ലീഗ് അവസാനിപ്പിക്കണമെന്നും, പടച്ചവനെ പേടിച്ചില്ലെങ്കിലും പടപ്പുകളെയെങ്കിലും പേടിക്കണ്ടേ എന്നും ജലീൽ ചോദിച്ചു.

 

പ്രതിപക്ഷത്തിരിക്കുമ്പോഴും ഭരണപക്ഷത്ത് എത്തുമ്പോഴും മുസ്‌ലിം ലീഗ് ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്ന് കെ.ടി. ജലീൽ ആരോപിച്ചു. മുൻപ് എൽ.ഡി.എഫ് ഭരണകാലത്ത് ‘പി.എം ശ്രീ’ പദ്ധതിയെ ശക്തമായി എതിർത്തവരാണ് യു.ഡി.എഫ്. ഈ പദ്ധതി എൽ.ഡി.എഫിന് നിഷിദ്ധമായിരുന്നെങ്കിൽ ഇപ്പോൾ അധികാരത്തിലുള്ള യു.ഡി.എഫിനും അത് നിഷിദ്ധം തന്നെയാണ്. അതിനെ ‘ഹലാലാക്കാൻ’ ലീഗിന്റെ ഏത് വലിയ നേതാവ് വിചാരിച്ചാലും നടക്കാൻ പോകുന്നില്ല.

 

ഭരണം കിട്ടുന്നത് വരെ മാത്രം സമുദായത്തെക്കുറിച്ചും സമുദായത്തിന്റെ നഷ്ടപ്പെട്ട അവകാശങ്ങളെക്കുറിച്ചും സംസാരിക്കുന്നവരാണ് ലീഗ്. വോട്ട് ബാങ്കിനായി ദീനും മതവും പൊക്കിപ്പിടിക്കും. എന്നാൽ ഭരണം കിട്ടിക്കഴിഞ്ഞാൽ ‘അൾഷിമേഴ്‌സ്’ ബാധിച്ചതുപോലെ ലീഗിന് പഴയതൊന്നും ഓർമ്മയുണ്ടാവില്ലെന്നും ജലീൽ പരിഹസിച്ചു. മുസ്‌ലിം ലീഗിന് പ്രതിപക്ഷത്തിരിക്കുമ്പോൾ മാത്രമാണ് മതവും സമുദായവുമെല്ലാം പ്രശ്നമാകുന്നത്. എന്നാൽ ഭരണം കൈയ്യിൽ കിട്ടിക്കഴിഞ്ഞാൽ അവർക്ക് മതമല്ല പ്രശ്നം, മറിച്ച് ഭരണമാണ് പ്രശ്‌നമെന്നും ജലീല്‍ കുറിച്ചു.