Home » Blog » Kerala » “50% നികുതിയിളവ് പര്യാപ്തമല്ല”; ബജറ്റിലെ പ്രഖ്യാപനത്തിൽ നിരാശ പ്രകടിപ്പിച്ച് സ്വകാര്യ ബസ് ഉടമകൾ
9

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്വകാര്യ ബസുകൾക്ക് പ്രഖ്യാപിച്ച 50 ശതമാനം നികുതിയിളവ് നിലവിലെ പ്രതിസന്ധി മറികടക്കാൻ പര്യാപ്തമല്ലെന്ന് വ്യക്തമാക്കി സ്വകാര്യ ബസ് ഉടമകൾ. ബജറ്റിലെ ഇളവുകൾ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, മേഖലയെ രക്ഷിക്കാൻ കൂടുതൽ സമഗ്രമായ സഹായപാക്കേജ് ആവശ്യമാണ് എന്നാണ് ബസ് സംഘടനകളുടെ നിലപാട്.

പ്രഖ്യാപിച്ച നികുതിയിളവ് വഴി ഒരു ബസിന് ലഭിക്കുന്ന യഥാർഥ സാമ്പത്തിക നേട്ടം വളരെ കുറവാണ്. ദിവസേനയുള്ള പ്രവർത്തനച്ചെലവുകൾ, ഇന്ധനവില, ജീവനക്കാരുടെ വേതനം, അറ്റകുറ്റപ്പണി ചെലവുകൾ എന്നിവ കണക്കിലെടുക്കുമ്പോൾ ഈ ഇളവ് കൊണ്ട് കാര്യമായ മാറ്റമുണ്ടാകില്ലെന്നാണ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ പറയുന്നത്. സ്ത്രീകൾക്കുള്ള പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കിയതിന് ശേഷം സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. നിരവധി റൂട്ടുകളിൽ പ്രതിദിനം 1,000 രൂപ മുതൽ 6,000 രൂപ വരെ നഷ്ടം നേരിടേണ്ടിവരുന്നതായും അദ്ദേഹം ആരോപിച്ചു. സ്വകാര്യ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുകയും അതിന്റെ തുക സർക്കാർ നൽകുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം കെഎസ്ആർടിസിയും സ്വകാര്യ ബസുകളും ഒരേ റൂട്ടിൽ സർവീസ് നടത്തുന്ന പ്രദേശങ്ങളിൽ സ്വകാര്യ ബസുകൾക്ക് നിലനിൽക്കാൻ കഴിയില്ലെന്നും മുന്നറിയിപ്പ് നൽകി.

ഓൾ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ. കെ. തോമസും ബജറ്റിലെ പ്രഖ്യാപനങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ചു.നിലവിലെ സാഹചര്യത്തിൽ നികുതിയിളവ് മാത്രം കൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. പല സ്വകാര്യ ബസുകളും ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണെന്നും, നിലവിലെ സാഹചര്യത്തിൽ ജൂൺ 30ന് ശേഷം നിരവധി ബസുകൾ സർവീസ് നിർത്തേണ്ട അവസ്ഥ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

പ്രിയദർശിനി പദ്ധതി നടപ്പിലാക്കിയതിന് ശേഷം പല റൂട്ടുകളിലും കളക്ഷൻ പകുതിയിൽ താഴെയായെന്നും, പൂർണ നികുതിയിളവ് നൽകിയാലും ചില ബസുകൾക്ക് നിലനിൽക്കാൻ കഴിയാത്ത സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ നികുതിയിളവിനൊപ്പം ഡീസൽ സബ്സിഡി, വിദ്യാർഥി-സ്ത്രീ യാത്രാ നിരക്ക് നഷ്ടപരിഹാരം, പെർമിറ്റ് ഫീസ് ഇളവ് തുടങ്ങിയ നടപടികൾ കൂടി സർക്കാർ പരിഗണിക്കണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു.

ബജറ്റിൽ പ്രതീക്ഷിച്ച സമഗ്ര പുനരുജ്ജീവന പാക്കേജ് ലഭിച്ചില്ലെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ പൊതുവായ വിലയിരുത്തൽ. നിലവിലെ സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല കൂടുതൽ പ്രതിസന്ധിയിലാകുമെന്നാണ് സംഘടനകളുടെ മുന്നറിയിപ്പ്.