Home » Blog » Kerala » മുഖ്യമന്ത്രിയായെങ്കിലും പഴയ ‘ഡാർലിങ്’ തന്നെ; വിജയ്‌യെ നേരിൽക്കണ്ട് ആശംസകൾ നേർന്ന് നടൻ വിശാൽ
yuiui-680x450

തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ നടൻ വിജയ്‌യുമായുള്ള കൂടിക്കാഴ്ച്ചയുടെ വൈകാരികമായ നിമിഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് നടൻ വിശാൽ. ഭരണാധികാരി എന്ന നിലയിൽ പദവികൾ മാറിയിട്ടുണ്ടെങ്കിലും തങ്ങൾക്കിടയിലുള്ള ആത്മബന്ധത്തിന് യാതൊരു മാറ്റവുമില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു വിശാലിന്റെ ഹൃദയസ്പർശിയായ കുറിപ്പ്. ചെന്നൈ ലയോള കോളേജിൽ ഒരുമിച്ച് പഠിച്ചിരുന്ന കാലം തൊട്ടുള്ള സൗഹൃദം ഇന്നും കാത്തുസൂക്ഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് താരം. കൂടിക്കാഴ്ച്ചയ്ക്കിടെ എടുത്ത ചിത്രങ്ങളും വിശാൽ പങ്കുവെച്ചിട്ടുണ്ട്.

 

ഔദ്യോഗിക കൂടിക്കാഴ്ചകളിൽ പതിവായി നൽകാറുള്ള പൂച്ചെണ്ടുകൾക്കും പൊന്നാടകൾക്കും പകരം, ആ തുക തമിഴ്‌നാട്ടിലെ നിർധനരായ മൂന്ന് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഉപയോഗിക്കാമെന്ന തന്റെ വേറിട്ട നിർദേശം വിജയ് സ്വീകരിച്ചതിൽ വിശാൽ പ്രത്യേകം നന്ദി അറിയിച്ചു. ആ പെൺകുട്ടികൾ എന്നും വിജയ്‌യെ കുറിച്ചോർത്ത് അഭിമാനിക്കുമെന്നും അദ്ദേഹത്തെ നെഞ്ചിലേറ്റുമെന്നും വിശാൽ കുറിച്ചു. പ്രകൃതിക്കും സമൂഹത്തിനും ഒരുപോലെ ഉപകാരപ്രദമായ ഇത്തരം നിലപാടുകൾ മുഖ്യമന്ത്രിയുടെ ഔചിത്യത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ലയോള കോളേജ് കാലം മുതൽ വളർന്നു വരുന്ന ഒരു താരമായി വിജയ്‌യെ പരിചയപ്പെട്ടത് മുതലുള്ള ഓർമ്മകൾ വിശാൽ കുറിപ്പിൽ അനുസ്മരിക്കുന്നുണ്ട്. പിന്നീട് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർസ്റ്റാറായി മാറുന്നതും, എല്ലാ പ്രതിസന്ധികളെയും വിമർശനങ്ങളെയും നിശബ്ദത കൊണ്ടും കഠിനാധ്വാനം കൊണ്ടും നേരിട്ട് അതിജീവിക്കുന്നതും, ഒടുവിൽ തമിഴ്‌നാടിന്റെ മുഖ്യമന്ത്രി പദവിയിൽ എത്തിനിൽക്കുന്നതും വലിയ ആദരവോടെയാണ് നോക്കിക്കാണുന്നത്. പദവികൾ മാറിയാലും വിജയ് എന്ന വ്യക്തിക്ക് മാറ്റമില്ലെന്ന് വിശാൽ സാക്ഷ്യപ്പെടുത്തുന്നു.

 

കലൈഞ്ജർ കരുണാനിധി, ജയലളിത, എം.കെ. സ്റ്റാലിൻ, ഒടുവിൽ തന്റെ പ്രിയ സുഹൃത്ത് ഉദയനിധി സ്റ്റാലിൻ വരെയുള്ള രാഷ്ട്രീയ നേതാക്കളെയും മുഖ്യമന്ത്രിമാരെയും കണ്ടിട്ടുണ്ടെങ്കിലും, സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ ‘ഡാർലിങ്’ എന്ന് വിളിക്കാൻ കഴിഞ്ഞത് മനോഹരവും അപൂർവ്വവുമായ അനുഭവമാണെന്ന് വിശാൽ കുറിച്ചു. തന്നിലെ പഴയ ഫാൻ ബോയ് ഇപ്പോഴും അങ്ങനെ തന്നെയുണ്ടെന്നും, തമിഴ്‌നാടിന്റെ ഉന്നതിക്കായി വിജയ്‌യുടെ ഭരണകാലയളവിന് എല്ലാവിധ ആശംസകളും നേരുന്നതായും പറഞ്ഞാണ് വിശാൽ കുറിപ്പ് അവസാനിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ഈ കൂടിക്കാഴ്ചയും വിശാലിന്റെ കുറിപ്പും തരംഗമായി മാറിക്കഴിഞ്ഞു.