തിരുവനന്തപുരം: വിഎസ് സർക്കാരിനു തുടർഭരണം കിട്ടാതിരിക്കാൻ 2011ൽ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ ശ്രമിച്ചെന്ന് വി.എസ്.അച്യുതാനന്ദന്റെ മുൻ അനുയായിയും ഐഎഎസ് ഓഫിസറുമായിരുന്ന കെ.സുരേഷ്കുമാർ. ഇതിനായി 13 മണ്ഡലങ്ങളിൽ തോൽപിക്കണമെന്ന ഉദ്ദേശ്യത്തോടെ സ്ഥാനാർഥികളെ നിർത്തിയെന്നും കെ.സുരേഷ്കുമാർ പറയുന്നു.
ഇക്കാര്യം വിഎസ് തന്നെയാണു തന്നോടു പറഞ്ഞത്. മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ വിഎസ് നിയോഗിച്ച ദൗത്യസംഘത്തിൽ അംഗമായിരുന്ന സുരേഷിന്റെ ‘വിഎസിനൊപ്പം എന്റെ ദിനങ്ങൾ’ എന്ന പുസ്തകത്തിലാണു വെളിപ്പെടുത്തൽ. സിപിഐയുടെ നേതൃത്വത്തിൽ വൻ പണപ്പിരിവ് നടക്കുന്നുവെന്ന വാർത്തകൾ ശ്രദ്ധയിൽപെട്ടതോടെയാണ് വിഎസ് മൂന്നാർ തിരിച്ചുപിടിക്കാൻ ഇറങ്ങിയത്. കയ്യേറ്റം നിരീക്ഷിക്കാൻ മന്ത്രിസഭയിലെ ബിനോയ് വിശ്വം, കെ.പി.രാജേന്ദ്രൻ എന്നിവരെ ചുമതലപ്പെടുത്തിയെങ്കിലും അവർ കൃത്യമായി പ്രവർത്തിച്ചില്ല.
മൂന്നാർ ടൂറിസ്റ്റ് ഹോം എന്ന ഹോട്ടലിനു മുൻപിലെ സ്ലാബ് പൊളിക്കാൻ മണ്ണുമാന്തിയെത്തുമ്പോൾ അതു സിപിഐ ഓഫിസാണെന്നു പറഞ്ഞിരുന്നില്ല. ദൗത്യത്തിന്റെ ഒരുഘട്ടം കഴിഞ്ഞപ്പോൾ സിപിഎമ്മും സിപിഐയും വിഎസിനെ വരിഞ്ഞുമുറുക്കി. താൻ ലോട്ടറി ഡയറക്ടറായിരിക്കെ എറണാകുളത്ത് അടച്ചുപൂട്ടിച്ച 25 ഓൺലൈൻ ലോട്ടറി ടെർമിനലുകൾ വിഎസിന്റെ മകൻ അരുൺകുമാറിന്റെ ഭാര്യാപിതാവിന്റേതായിരുന്നു. ഇക്കാര്യം അറിഞ്ഞിട്ടും ഓൺലൈൻ ലോട്ടറിക്കെതിരെയുള്ള പോരാട്ടത്തിൽ വിഎസ് എല്ലാ പിന്തുണയും നൽകി. ലോട്ടറിക്കാരുടെ കോടികളുടെ വിൽപന നികുതി വെട്ടിപ്പിനെതിരെ സിബിഐ അന്വേഷണം വേണമെന്നു കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്ന കാര്യത്തിൽ തന്റെ മന്ത്രിസഭയിലെ ധനമന്ത്രി തോമസ് ഐസക് ബോധപൂർവമായ വീഴ്ച വരുത്തിയെന്നു വിഎസ് തന്നോടു പറഞ്ഞിരുന്നതായി സുരേഷ്കുമാർ പുസ്തകത്തിൽ വെളിപ്പെടുത്തുന്നു.
