Home » Blog » kerala Max » മെഡിക്കൽ കോളേജുകളിൽ വൻ അഴിച്ചുപണി; സൂപ്രണ്ടുമാരും ആർ.എം.ഓമാരും ഉൾപ്പെടെ 25 പേർക്ക് സ്ഥലംമാറ്റം
medical-college-1

<strong>തിരുവനന്തപുരം</strong>: മെഡിക്കല്‍ കോളേജുകളിലെ സൂപ്രണ്ടുമാരെ മാറ്റി ഉത്തരവിറക്കി. 25 ഉദ്യോഗസ്ഥരെയാണ് മാറ്റി നിയമിച്ചത്. സൂപ്രണ്ടുമാര്‍ക്ക് പുറമേ ഡെപ്യൂട്ടി സൂപ്രണ്ടുമാര്‍ക്കും ആര്‍എംഒമാര്‍ക്കും മാറ്റമുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡോ. ജയചന്ദ്രനെ സൂപ്രണ്ടായി നിയമിച്ചു. അനസ്‌തേഷ്യ വിഭാഗം പ്രൊഫസറായിരുന്നു ജയചന്ദ്രന്‍. എറണാകുളം മെഡിക്കല്‍ കോളേജില്‍ ഡോ. അനൂപ് ജോസഫിനെയും തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഡോ. ലിജോ കൊല്ലനൂരിനെയും കോട്ടയം മെഡിക്കല്‍ കോളേജില്‍ ഡോ. ടിഗ്ഗി തോമസിനെയും സൂപ്രണ്ടുമാരായി നിയമിച്ചു. ഇടുക്കി മെഡിക്കല്‍ കോളേജില്‍ ഡോ. ഹരീഷ് ചന്ദ്രനെയാമ് സൂപ്രണ്ടായി നിയമിച്ചത്.

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഡോ. ലക്ഷ്മിയെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഡോ. ശ്രീജയനെയും സൂപ്രണ്ടായി നിയമിച്ചു. ഉത്തരവ് ഉടന്‍ പ്രാബല്യത്തിലാക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നുണ്ട്. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാരുടെ സ്ഥലംമാറ്റം മരവിപ്പിച്ചിരുന്നു. സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങി മണിക്കൂറുകള്‍ക്കകമായിരുന്നു നടപടി. രണ്ട് പ്രിന്‍സിപ്പല്‍മാരുടെ പരാതിയില്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലാണ് സ്ഥലം മാറ്റാനുളള തീരുമാനം മരവിപ്പിച്ചത്. നടപടിയില്‍ നിന്നുളള പിന്മാറ്റം രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് എന്നാണ് ആക്ഷേപം. ഉത്തരവ് പ്രകാരം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പൽ ഡോ. ജബ്ബാറിനെ എറണാകുളത്തേക്ക് മാറ്റിയിരുന്നു.

ഡോക്ടര്‍ രഞ്ജു രവീന്ദ്രനെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ പുതിയ പ്രിന്‍സിപ്പലായി നിയമിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പൽ ഇന്ദു പി എസിനെ പാരിപ്പളളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നുഡോ. അനുജ യു വിയെയാണ് വയനാട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലായി നിയമിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പൽ ഡോ. അനില്‍ രാജിനെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഡോ. അന്നപൂര്‍ണ്ണ വൈയെ ഇടുക്കി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലായും ഡോ. ജയശ്രീയെ കോന്നി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലായും നിയമിച്ചിരുന്നു. ഈ സ്ഥലംമാറ്റ ഉത്തരവാണ് മരവിപ്പിച്ചത്.