Home » Blog » Kerala » മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; രണ്ടാഴ്ചത്തെ സാവകാശം അനുവദിച്ച് ഹൈക്കോടതി
8

കൊച്ചി: മലയിടംതുരുത്ത് ഉന്നതി കുടിയൊഴിപ്പിക്കലിൽ രണ്ടാഴ്ച കൂടി സാവകാശം അനുവദിച്ച് ഹൈക്കോടതി. വിധിയെ ബഹുമാനിക്കുകയാണ് വേണ്ടതെന്നും നിയമപരമായ അവകാശമുണ്ടെങ്കിൽ അത് നിയമം വഴി സ്ഥാപിക്കട്ടെയെന്നും കോടതി നിർദേശിച്ചു. പാരിയത്തുകാവിലെ കുടിയൊഴിപ്പിക്കലിൽ വിധി നടപ്പാക്കുകയല്ലാതെ സർക്കാരിന് മുൻപിൽ മറ്റ് മാർഗമില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടു.

കോടതി വിധിയെ ബഹുമാനിക്കുന്നുവെന്നും പാവപ്പെട്ടയാളുകളെ കുടിയൊഴിപ്പിക്കുന്നതിനെതിരെയുള്ള സമരം തുടരുമെന്നും ജനകീയമായ പ്രതിരോധം തീർക്കുമെന്നും സമരസമിതി പ്രതിനിധി പറഞ്ഞു. “പൊലീസ് നടപടിയെ എങ്ങനെ ചെറുക്കണമെന്നുള്ള കാര്യത്തിൽ ആലോചിച്ച് തീരുമാനമെടുക്കും. പൊലീസുമായി ബലം പിടിക്കുമെന്നല്ല പറഞ്ഞുവരുന്നത്. സമരസമിതിയുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ സമാധാനപരമായ രീതിയിൽ ഞങ്ങൾ ശ്രമം തുടരും. പുനരധിവാസമെന്ന വാഗ്ദാനം അവിടെ താമസിക്കുന്നവർ അംഗീകരിക്കാത്ത പക്ഷം സമരസമിതിയും അംഗീകരിക്കുകയില്ല. അനിവാര്യമെങ്കിൽ മേൽക്കോടതികളെ സമീപിക്കും.’ – സമരസമിതി വക്താവ് പറഞ്ഞു.

സ്ഥലത്തിന്‍റെ ഉടമസ്ഥത അവകാശപ്പെട്ട് 58 വർഷം മുൻപ് പ്രദേശവാസിയായ ശങ്കരൻ നായർ കോടതിയെ സമീപിച്ചതോടെയാണ് നിയമയുദ്ധത്തിന് തുടക്കം. നാല് വർഷം മുൻപ് സുപ്രിംകോടതി ശങ്കരൻ നായർക്ക് അനുകൂലമായി വിധിച്ചു. 15 പ്രാവശ്യം അഡ്വക്കറ്റ് കമ്മീഷൻ ഉന്നതി ഒഴിപ്പിക്കാൻ എത്തിയിരുന്നെങ്കിലും സാധിച്ചിരുന്നില്ല. വിഷയം വലിയ വിവാദമായതോടെ സമരത്തിന് പിന്തുണയുമായി വിവിധ രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. സിപിഎം അടക്കമുള്ള പ്രമുഖ കക്ഷികൾ സമരക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.