രാഷ്ട്രീയ വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായി ഡോ. രത്തൻ യു കേൽക്കർ ഐ.എ.എസ് ചുമതലയേറ്റു. അവധി ദിനമായിരുന്നിട്ടും മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരമാണ് അദ്ദേഹം ഇന്ന് തന്നെ പദവി ഏറ്റെടുത്തത്. എന്നാൽ, മുൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിയമനം രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണവുമായി സി.പി.ഐ.എം രംഗത്തെത്തി.
രത്തൻ കേൽക്കറുടെ നിയമനം ബംഗാളിലേതിന് സമാനമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. ബംഗാളിലെ സമാനമായ നിയമനങ്ങളെ ‘മോഷണം കൂടും തോറും പ്രതിഫലം കൂടും’ എന്ന് രാഹുൽ ഗാന്ധി പരിഹസിച്ചിരുന്നു. ഈ നിലപാട് നിലനിൽക്കെ കേരളത്തിൽ കോൺഗ്രസ് സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തതാണ് സി.പി.ഐ.എം പ്രധാനമായും ഉയർത്തിക്കാട്ടുന്നത്. യു.ഡി.എഫിനെ ജയിപ്പിക്കാൻ വഴിവിട്ട് സഹായിച്ചതിനുള്ള പ്രതിഫലമാണിതെന്നും സിപിഎം നേതാവ് പി. രാജീവ് അടക്കമുള്ളവരും ആരോപിച്ചിരുന്നു. രത്തൻ കേൽക്കറുടേത് രാഷ്ട്രീയ നിയമനമല്ലെന്നും കാര്യശേഷിയുള്ള ഉദ്യോഗസ്ഥൻ എന്ന നിലയിലാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തതെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും നിയമനത്തെ പിന്തുണച്ചിരുന്നു.
