Home » Blog » Kerala » കേരളത്തിൽ നാലാം തീയതി വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്
23

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ കടുക്കുമ്പോഴും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആശ്വാസമേകി വേനൽ മഴ തുടരുകയാണ്. ഏറ്റവും പുതിയ കാലാവസ്ഥ റിപ്പോർട്ട് അനുസരിച്ച്, ഇന്നും സംസ്ഥാനത്തെ ചില ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. മറ്റ് ജില്ലകളിലെല്ലാം ​ഗ്രീൻ അലർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇന്നലെയും കേരളത്തിൻ്റെ വിവിധ ഭാ​ഗങ്ങളിൽ ശക്തമായ മഴയും കാറ്റും ഇടിമിന്നലുമാണ് രേഖപ്പെടുത്തിയത്.

അതേസമയം, കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നാലാം തീയതി വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ ജാ​ഗ്രതാ നിർദ്ദശമുള്ളതിനാൽ പൊതുജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ഉച്ചയ്ക്ക് ശേഷമുള്ള സമയങ്ങളിലാണ് കൂടുതലായും ഇടിയും മിന്നലും അനുഭവപ്പെടുക. അതിനാൽ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം.

ശക്തമായ മഴ മുന്നറിയിപ്പ് ഇല്ലാത്തതിനാൽ തന്നെ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരുന്ന അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് സമാനമായ രീതിയിൽ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഈ സാഹചര്യം തുടർന്നാൽ കഴിഞ്ഞ രണ്ട് മാസമായി അനുഭവിക്കുന്ന കടുത്ത വേനൽചൂടിന് നേരിയ ആശ്വാസമാകും.

അടുത്ത ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പ്

1. ഒന്നാം തീയതി (ഇന്ന് വെള്ളി): കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട്. മറ്റെല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ടാണ്.

2. രണ്ടാം തീയതി (ശനി): ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട്. മറ്റെല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ടാണ്.

3. മൂന്നാം തീയതി (ഞായർ): ​എല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ട്

4. നാലാം തീയതി (തിങ്കൾ): എല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ട്

സംസ്ഥാനത്ത് ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിക്കുന്നുണ്ടെങ്കിലും, മിക്ക പ്രദേശങ്ങളിലും ഇപ്പോഴും താപനില വളരെ കൂടുതലാണ്. ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ പൊതുജനങ്ങൾ അധികൃതരുടെ നിർദേശങ്ങൾ പാലിക്കേണ്ടതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
  • ദാഹമില്ലെങ്കിലും കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം മാത്രം കുടിക്കാൻ ശ്രദ്ധിക്കണം.
  • നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയങ്ങളിൽ ഒഴിവാക്കുക.
  • അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. കറുപ്പ് നിറത്തിലുള്ളവ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്.
  • പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
    ജലാംശം അടങ്ങിയ പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം, കഞ്ഞിവെള്ളം, നാരങ്ങാവെള്ളം തുടങ്ങിയവയുടെ ഉപയോഗം വർദ്ധിപ്പിക്കുക.