Home » Blog » kerala Max » ബന്ധം വേർപിരിയുന്നത് ബലാത്സംഗമായി കാണാനാവില്ല; ലിവിംഗ് ടുഗെദർ കേസിൽ സുപ്രീം കോടതിയുടെ നിലപാട്
court

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാരോപിച്ച് യുവതി നൽകിയ പരാതി തള്ളിക്കൊണ്ട് ലിവ്-ഇൻ ബന്ധങ്ങളെക്കുറിച്ച് സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി. ഉഭയസമ്മതപ്രകാരമുള്ള ലിവ്-ഇൻ ബന്ധങ്ങളിൽ നിന്ന് പങ്കാളി പിന്മാറുന്നത് ക്രിമിനൽ കുറ്റമല്ലെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ച് വ്യക്തമാക്കി. വർഷങ്ങളോളം ഒരുമിച്ച് താമസിക്കുകയും ഒരു കുട്ടിയുണ്ടാവുകയും ചെയ്ത ശേഷം ബന്ധം വേർപിരിയുമ്പോൾ ബലാത്സംഗക്കുറ്റം ആരോപിക്കുന്നത് എങ്ങനെ ശരിയാകുമെന്ന് കോടതി ചോദിച്ചു.

വിവാഹത്തിന് പുറത്ത് ഒരുമിച്ച് ജീവിക്കാൻ മുതിർന്നവർ തീരുമാനിക്കുമ്പോൾ അത്തരം ബന്ധങ്ങളിൽ ചില അപകടസാധ്യതകൾ ഉണ്ടെന്ന് കോടതി ഓർമ്മിപ്പിച്ചു. പരസ്പര സമ്മതത്തോടെയുള്ള ബന്ധം എങ്ങനെ ലൈംഗികാതിക്രമമായി മാറും. വർഷങ്ങളോളം നീണ്ട ബന്ധത്തിന് ശേഷം വേർപിരിയുമ്പോൾ ബലാത്സംഗത്തിന് പരാതി നൽകുന്നത് ഇത്തരം ബന്ധങ്ങളിലെ സാധാരണ രീതിയായി മാറിയിരിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.

പ്രതി വിവാഹിതനാണെന്ന വസ്തുത മറച്ചുവെച്ചാണ് തന്നെ കൂടെ താമസിപ്പിച്ചതെന്ന യുവതിയുടെ വാദത്തോടും കോടതി വിയോജിച്ചു. വിവാഹം കഴിക്കാതെ എന്തിനാണ് ആ പുരുഷനോടൊപ്പം താമസിക്കാനും ഒരു കുട്ടിയുണ്ടാകാനും തീരുമാനിച്ചതെന്ന് കോടതി ചോദിച്ചു. യുവതിയോട് സഹതാപം പ്രകടിപ്പിച്ച കോടതി, കുട്ടിക്ക് ജീവനാംശം തേടാൻ നിയമപരമായ വഴികളുണ്ടെന്ന് വ്യക്തമാക്കി. എന്നാൽ ലിവ്-ഇൻ ബന്ധത്തിലെ തകർച്ചയെ ബലാത്സംഗമായി കണ്ട് ക്രിമിനൽ നടപടികൾ സ്വീകരിക്കാനാവില്ലെന്ന് കോടതി ഊന്നിപ്പറഞ്ഞു.