കൊച്ചി പള്ളുരുത്തിയിലെ സെൻ്റ് റീത്താസ് സ്കൂളിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനിക്ക് പ്രവേശനം നിഷേധിച്ച സംഭവത്തിൽ, സ്കൂളിന്റെ ഹർജിയെ എതിർത്ത് വിദ്യാഭ്യാസ വകുപ്പ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഹിജാബ് ധരിച്ച് സ്കൂളിലെത്താൻ കുട്ടിക്ക് ഭരണഘടനാപരമായ അവകാശമുണ്ടെന്ന് സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. കുട്ടികളുടെ മൗലികാവകാശം നിഷേധിക്കപ്പെടുന്നത് ഭരണഘടനയിലുള്ള കടന്നുകയറ്റമാണ്. കുട്ടിയുടെ അന്തസ്സിലേക്കുള്ള കടന്നുകയറ്റമാണ് വിലക്കെന്നും സർക്കാർ വാദിച്ചു. സിബിഎസ്ഇ സ്കൂൾ ആണെങ്കിലും സർക്കാർ നിയമങ്ങളും ഉത്തരവുകളും പാലിക്കണമെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസ വകുപ്പ് എറണാകുളം ഡെപ്യൂട്ടി ഡയറക്ടറുടെ (ഡി.ഡി.ഇ.) റിപ്പോർട്ട് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് സ്കൂൾ മാനേജ്മെൻ്റ് ഹർജി നൽകിയത്. ഹിജാബ് ധരിച്ച വിദ്യാർത്ഥിനിയെ ക്ലാസിലിരുത്താതെ പുറത്തുനിർത്തിയത് ചട്ടലംഘനമാണെന്നായിരുന്നു ഡി.ഡി.ഇയുടെ റിപ്പോർട്ട്. ഈ റിപ്പോർട്ടിനെതിരായ സ്കൂളിന്റെ ഹർജി പരിഗണിച്ച ഹൈക്കോടതി മാനേജ്മെൻ്റ് വാദങ്ങളെ രൂക്ഷമായി വിമർശിച്ചിരുന്നു. ശിരോവസ്ത്രം ധരിച്ച് കുട്ടിയെ പ്രവേശിപ്പിക്കാൻ അനുവദിക്കണമെന്ന വിദ്യാഭ്യാസ വകുപ്പിൻ്റെ ഉത്തരവ് സ്റ്റേ ചെയ്യാനുള്ള സ്കൂളിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. അതേസമയം, ഈ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കുട്ടിയെ സ്കൂളിൽ നിന്ന് മാറ്റുമെന്നും ഉടൻ ടി.സി. വാങ്ങുമെന്നും വിദ്യാർത്ഥിനിയുടെ പിതാവ് കോടതിയെ അറിയിച്ചു.
