Home » Blog » Kerala » “ഇറാന്റെ പ്രധാന എണ്ണ സ്രോതസുകൾ പിടിച്ചെടുക്കുന്നതാണ് നിലവിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട കാര്യം, ചിലപ്പോൾ ഞങ്ങൾ ഖാർഗ് ദ്വീപ് പിടിച്ചെടുത്തേക്കാം”; വെളിപ്പെടുത്തി ട്രംപ്
3

വാഷിങ്ടൺ: പശ്ചിമേഷ്യൻ സംഘർഷം അനന്തമായി നീളവേ ഇറാന്റെ പ്രധാന എണ്ണ സ്രോതസുകൾ പിടിച്ചെടുക്കുകയാണ് തനിക്ക് ഏറ്റവും താൽപര്യമുള്ള വിഷയമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ എണ്ണ കയറ്റുമതിയുടെ ഭൂരിഭാഗവും കൈകാര്യം ചെയ്യുന്ന ഖാർഗ് ദ്വീപ് സൈനിക നീക്കത്തിലൂടെ കൈയടക്കാനാണ് യുഎസ് നീക്കമെന്ന സൂചനയും ട്രംപ് നൽകി. ഫിനാൻഷ്യൽ ടൈംസിനോട് സംസാരിക്കവെയായിരുന്നു ട്രംപിന്റെ വെളിപ്പെടുത്തൽ.

ഖാർഗ് ദ്വീപ് പിടിച്ചെടുക്കണോ വേണ്ടയോ എന്നത് സംബന്ധിച്ച് ഇതുവരെയും തീരുമാനം എടുത്തിട്ടില്ലെന്നും അങ്ങനെ വേണ്ടുന്നപക്ഷം യുഎസിന് മുന്നിൽ നിരവധി മാർഗങ്ങളുണ്ടെന്നും ട്രംപ് പറഞ്ഞു. “സത്യം പറഞ്ഞാൽ, ഇറാന്റെ എണ്ണ പിടിച്ചെടുക്കുന്നതാണ് നിലവിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട കാര്യം. ഖാർഗ് ദ്വീപിന്റെ നിയന്ത്രണം യുഎസിന് ഏറ്റെടുക്കാൻ കഴിയും. എന്നാൽ അത്തരമൊരു നീക്കത്തിന് അവിടെ ദീർഘകാല സൈനിക സാന്നിധ്യം ആവശ്യമായി വരുമെന്നും ട്രംപ് പറഞ്ഞു. ‘ചിലപ്പോൾ ഞങ്ങൾ ഖാർഗ് ദ്വീപ് പിടിച്ചെടുത്തേക്കാം, ചിലപ്പോൾ ഇല്ല. ഞങ്ങൾക്ക് ധാരാളം ഓപ്ഷനുകളുണ്ട്. ദ്വീപ് പിടിച്ചെടുക്കാൻ തീരുമാനിച്ചാൽ കുറച്ചുകാലം ഞങ്ങൾ അവിടെ തുടരേണ്ടി വന്നേക്കും.” – ട്രംപ് പറഞ്ഞു.

ദ്വീപിലെ ഇറാന്റെ പ്രതിരോധ സംവിധാനങ്ങൾ ദുർബലമാണെന്നും ട്രംപ് അവകാശപ്പെട്ടു. “അവർക്ക് കാര്യമായ പ്രതിരോധം ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. അതുകൊണ്ടുതന്നെ ഞങ്ങൾക്ക് വളരെ എളുപ്പത്തിൽ ആ ദ്വീപ് പിടിച്ചെടുക്കാൻ കഴിയും.”- വെനസ്വേലയിൽ യുഎസ് സ്വീകരിച്ച സമീപനവുമായി ട്രംപ് ഈ നീക്കത്തെ താരതമ്യം ചെയ്തുകൊണ്ട് പറഞ്ഞു. ജനുവരിയിൽ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുപോയതിന് ശേഷം അവിടുത്തെ എണ്ണ വ്യവസായം അനിശ്ചിതകാലത്തേക്ക് നിയന്ത്രിക്കാനാണ് യുഎസ് ലക്ഷ്യമിട്ടിരുന്നതെന്നും ട്രംപ് വ്യക്തമാക്കി.