കോഴിക്കോട്: ബിജെപിയുടെ മുതലെടുപ്പിനുള്ള ശ്രമം ജനങ്ങൾ തിരിച്ചറിയുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. എൽഡിഎഫ് സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ ജനങ്ങൾക്കറിയാം. കക്ഷി രാഷ്ട്രീയ ഭേദമന്യേ അതുകൊണ്ടാണ് കേന്ദ്രസർക്കാറിന്റെ നിലപാടിനെ എതിർക്കുന്നത്. ‘മരുമോൻ’ എന്നു പരാമർശിച്ച ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് അദ്ദേഹത്തിന്റെ നിലവാരത്തിൽ മറുപടി പറയുന്നില്ലെന്നും മന്ത്രി റിയാസ് പറഞ്ഞു.
“പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്ന ശേഷം ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി മരിച്ചു പോയ പദ്ധതിക്ക് ജീവൻ വെപ്പിച്ചു. ഇന്ത്യയിൽ ആദ്യമായിട്ടാണ് സംസ്ഥാന സർക്കാർ ദേശിയ പാതക്കായി പണം ചെലവഴിക്കുന്നത്. 5600 കോടി രൂപയാണ് ദേശിയ പാത വികസനത്തിനായി സംസ്ഥാനം ചെലവഴിച്ചത്. ആർക്കും അതൊന്നും തള്ളിപ്പറയാൻ കഴിയില്ല. പൊതുമരാമത്ത് മന്ത്രിയെ ഒഴിവാക്കുന്നത് കേരളത്തെ അപമാനിക്കുന്നതിന് തുല്യമാണ്.” – മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ മരുമകൻ പരാമർശത്തോടും മന്ത്രി പ്രതികരിച്ചു. “പുള്ളിമാന്റെ പുള്ളി മായ്ച്ചു കളഞ്ഞാൽ പോവില്ല. അതേ ഭാഷയിൽ മറുപടി പറയാൻ താൽപര്യമില്ല. എന്റെ രാഷ്ട്രീയ പ്രസ്ഥാനം അതല്ല പഠിപ്പിച്ചത്.” – മുഹമ്മദ് റിയാസ് പറഞ്ഞു.
