ന്യൂഡൽഹി: കേരളമുൾപ്പെടെ അഞ്ചിടങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് പകുതിക്കുശേഷമുണ്ടായേക്കും.മാർച്ച് ആറിനായിരുന്നു പ്രധാനമന്ത്രിയുടെ കേരള സന്ദർശനം നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ ഇത് പിന്നീട് 11ലേക്ക് മാറ്റുകയായിരുന്നു. എൻഡിഎയുടെ പ്രകടന പത്രിക പ്രകാശനം എറണാകുളം കലൂർ സ്റ്റേഡിയത്തിൽ വെച്ച് പ്രധാനമന്ത്രി നിർവഹിക്കും. മറൈൻ ഡ്രൈവിൽ ധീവരസഭയുടെ പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. റെയിൽവേയുടേതുൾപ്പെടെ മറ്റു രണ്ട് പരിപാടികളും ഉണ്ടാകുമെന്നാണ് വിവരം. സന്ദർശന കാര്യത്തിൽ ഔദ്യോഗിക തീരുമാനം വൈകാതെ ഉണ്ടായേക്കും.
മാർച്ച് 14ന് അസമിൽ പുതിയ എക്സ്പ്രസ് വേയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. 11-ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി ചില പ്രഖ്യാപനങ്ങൾ നടത്തിയേക്കും. അതിനാൽ മാർച്ച് പകുതിക്ക് ശേഷമാകും പ്രഖ്യാപനമെന്നാണ് വിവരം. മാർച്ച് 5, 6 തീയതികളിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കേരളപര്യടനം.
അതേസമയം, തമിഴ്‌നാട് പര്യടനം പൂർത്തിയാക്കി മടങ്ങിയെത്തിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറും കമ്മിഷണർമാരായ ഡോ. സുഖ്ബിർ സിങ് സന്ധുവും ഡോ. വിവേക് ജോഷിയും വെള്ളിയാഴ്ച വൈകീട്ട് ഡൽഹിയിൽ മടങ്ങിയെത്തി. അതിനിടെ, എസ്.ഐ.ആർ. പ്രക്രിയയെച്ചൊല്ലിയുണ്ടായ തർക്കങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കുമൊടുവിൽ പശ്ചിമബംഗാളിൽ അന്തിമ വോട്ടർപട്ടിക ശനിയാഴ്ച പ്രസിദ്ധീകരിക്കും. എസ്.ഐ.ആർ. അനിശ്ചിതത്വം കാരണമാണ് ബംഗാൾ പര്യടനവും നീണ്ടത്. ബംഗാൾ പര്യടന തീയതി കമ്മിഷൻ ഇനിയും നിശ്ചയിച്ചില്ല.
ബിഹാർ മാതൃകയിൽ ബംഗാളിലടക്കം ദൈർഘ്യം കുറച്ച് തിരഞ്ഞെടുപ്പ് നടത്താനാണ് കമ്മിഷൻ നീക്കം. 2021-ൽ ബംഗാളിൽ എട്ടുഘട്ടമായിട്ടായിരുന്നു. ഇക്കുറി മൂന്നോ നാലോ ഘട്ടങ്ങളായി ചുരുങ്ങും. കേരളത്തിൽ ഒറ്റഘട്ടമാകും.
