നടനും നടി പ്രിയ മോഹന്റെ ഭർത്താവുമായ നിഹാൽ പിള്ള കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് യൂട്യൂബ് വീഡിയോയിലൂടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തി. പൃഥ്വിരാജ് നായകനായ ‘മുംബൈ പോലീസ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് നിഹാൽ.
“ഞാൻ ഒരിക്കലും വെളിയിൽ പറയുമെന്ന് കരുതാത്ത കാര്യമാണിത്. എന്നാൽ, എനിക്ക് വേണ്ടപ്പെട്ട ഒരാളിൽ നിന്ന് അവരുടെ കുട്ടിക്ക് സമാനമായ അനുഭവം ഉണ്ടായതിനെ തുടർന്നാണ് ഇത് തുറന്നുപറയാൻ തീരുമാനിച്ചത്,” നിഹാൽ പറയുന്നു. കുട്ടികൾ ലൈംഗിക അതിക്രമങ്ങൾ നേരിടുന്നത് ഈ അടുത്ത കാലത്തായി വർധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ട്, മൂന്ന് തവണ തനിക്ക് സെക്ഷ്വൽ അബ്യൂസ് നേരിടേണ്ടി വന്നിട്ടുണ്ടെന്നും അതിൽ രണ്ടെണ്ണം വലിയ ട്രോമയായി മനസ്സിൽ അവശേഷിക്കുന്നുണ്ടെന്നും നിഹാൽ വെളിപ്പെടുത്തി. “എനിക്ക് എട്ടോ ഒമ്പതോ വയസ്സുള്ളപ്പോൾ, ഞാൻ താമസിച്ചിരുന്ന വീടിന് അടുത്തുള്ള ഒരു ഷൂ ഷോപ്പിലെ സ്റ്റാഫ് താമസിക്കുന്ന വീട്ടിലേക്ക് ഫുട്ബോളിന്റെ സ്റ്റിക്കർ തരാമെന്ന് പറഞ്ഞ് കടയിലെ ഒരാൾ ഞങ്ങളെ വിളിക്കുമായിരുന്നു. ഒരു ദിവസം കുറേ സ്റ്റിക്കറുകൾ തരാമെന്ന് പറഞ്ഞ് അയാൾ ഞങ്ങളെ മൂന്നുപേരെ അകത്തേക്ക് വിളിച്ചു,” നിഹാൽ ഓർത്തെടുത്തു.
അകത്ത് കയറിയപ്പോൾ വലിയ സ്റ്റിക്കർ തരാമെന്ന് പറഞ്ഞ് അയാൾ ഞങ്ങളുടെ സ്വകാര്യ ഭാഗങ്ങളിൽ പിടിക്കുകയോ പിടിക്കാൻ ശ്രമിക്കുകയോ ചെയ്തു. “എനിക്കൊപ്പം വന്ന മറ്റൊരു കുട്ടിയെ അകത്തേക്ക് വിളിച്ച് അവന്റെ ഷോട്സ് ഊരുകയോ എന്തോ ചെയ്തു. അതിനുശേഷം ഞങ്ങളാരും അവിടേക്ക് പോയിട്ടില്ല. ആ റൂമിന്റെ സ്മെൽ ഇന്നും എനിക്ക് ഓർമയുണ്ട്. അതൊരു ട്രോമയാണ്,” നിഹാൽ വികാരാധീനനായി പറഞ്ഞു.
ഈ സംഭവത്തിന് ശേഷം കുവൈറ്റിലേക്ക് പോയപ്പോൾ സമാനമായ മറ്റൊരു ദുരനുഭവമുണ്ടായെന്നും നിഹാൽ പങ്കുവെച്ചു. “അന്ന് ഞാൻ പത്താം ക്ലാസിലോ പതിനൊന്നാം ക്ലാസിലോ ആണ് പഠിക്കുന്നത്. ഒരു അറബി എൻ്റെ കഴുത്തിൽ പിടിച്ചു. തുടർന്ന് അയാൾ പതിയെ എൻ്റെ പാന്റിനടുത്തേക്ക് പോയി. ഉടൻ തന്നെ ഞാൻ അയാളുടെ ശ്രദ്ധ മാറ്റി, കൈ തട്ടി ഓടി രക്ഷപ്പെടുകയാണ് ചെയ്തത്,” എന്നും നിഹാൽ പിള്ള വീഡിയോയിൽ കൂട്ടിച്ചേർത്തു.
