ശബരിമല സ്വർണ്ണപ്പാളി കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപിയെ ചോദ്യം ചെയ്യുന്നതിനെതിരെ രൂക്ഷവിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ചോദ്യം ചെയ്യൽ രാഷ്ട്രീയ പ്രേരിതമാണെന്നും സർക്കാരിന്റെ വീഴ്ചകൾ മറച്ചുവെക്കാൻ യുഡിഎഫിനെ ഇതിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. സ്വർണ്ണക്കൊള്ള പുറത്തുവന്നതോടെ മുഖ്യമന്ത്രിക്ക് സ്ഥലകാലബോധം നഷ്ടപ്പെട്ടുവെന്നും, കേസിൽ നിന്ന് രക്ഷപ്പെടാൻ മറ്റുള്ളവരുടെ മേൽ പഴിചാരാനാണ് ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. താൻ ദേവസ്വം മന്ത്രിയായിരുന്ന കാലത്താണ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ എത്തിയതെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്നും, 2007-ലാണ് പോറ്റി അവിടെ ജോലിയിൽ പ്രവേശിച്ചതെന്ന വിവരം അന്വേഷണ സംഘത്തിന് മുന്നിലുണ്ടെന്നും വേണുഗോപാൽ ഓർമ്മിപ്പിച്ചു. അക്കാലത്ത് ആരായിരുന്നു ദേവസ്വം മന്ത്രിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അന്വേഷണ പുരോഗതി
തിരുവനന്തപുരത്തെ എസ്ഐടി ഓഫീസിലാണ് അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നത്. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടൂർ പ്രകാശ് കൂടിക്കാഴ്ച നടത്തിയെന്നും സമ്മാനങ്ങൾ കൈപ്പറ്റിയെന്നുമുള്ള സൂചനകളെത്തുടർന്നാണ് നടപടി. ഇതേ കേസിൽ നേരത്തെ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും ചോദ്യം ചെയ്തിരുന്നു. പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെയും അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യുന്നുണ്ട്.
