തിരുവനന്തപുരം: കേരളത്തിൽ മഴ പൂർണ്ണമായും വിട്ടുനിൽക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ചൂട് വർദ്ധിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നിലവിൽ സംസ്ഥാനത്ത് ഒരിടത്തും മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. വടക്കൻ കേരളത്തിന് മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നുണ്ടെങ്കിലും കാര്യമായ മഴയ്ക്ക് സാധ്യതയില്ലെന്നാണ് റിപ്പോർട്ട്.
സംസ്ഥാനത്ത് പകൽ താപനില സാധാരണയേക്കാൾ 2°C മുതൽ 4°C വരെ ഉയർന്ന നിലയിലാണ്. ഈ മാസത്തിന്റെ തുടക്കത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ 37°C ചൂട് രേഖപ്പെടുത്തിയിരുന്നു. കോട്ടയം, എറണാകുളം, പാലക്കാട്, തൃശൂർ ജില്ലകളിൽ രാത്രികാല താപനിലയും ഉയർന്നുതന്നെ തുടരുന്നു.
മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത
തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. അതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് അധികൃതർ അറിയിച്ചു. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.
ആരോഗ്യകാര്യങ്ങളിലും കരുതൽ
ചൂട് കൂടുന്ന സാഹചര്യത്തിൽ ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിക്കുന്നു.
- ധാരാളം വെള്ളം കുടിക്കുക (ദാഹം തോന്നിയില്ലെങ്കിലും വെള്ളം കുടിക്കുന്നത് ശീലമാക്കുക).
- ഉച്ചസമയത്ത് നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കുക.
- സൂര്യാതപം, നിർജ്ജലീകരണം എന്നിവയ്ക്കെതിരെ ജാഗ്രത പാലിക്കുക.
