കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ മരണത്തിന് തൊട്ടുമുൻപ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ ചോദ്യം ചെയ്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഓഫീസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും ഉദ്യോഗസ്ഥരുമായി തർക്കങ്ങൾ ഉണ്ടായിട്ടില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച റെയ്ഡ് നടന്നിട്ടില്ലെന്നും ചില രേഖാപരമായ നടപടിക്രമങ്ങൾ മാത്രമാണ് നടന്നതെന്നുമുള്ള ഐടി വകുപ്പിന്റെ വാദം പൊലീസ് ശരിവെച്ചു. ഓഫീസിലെത്തിയ റോയ് ഉദ്യോഗസ്ഥരെ കാണാമെന്ന് പറഞ്ഞ് സ്വന്തം ക്യാബിനിലേക്ക് പോകുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ഡിഐജി വംശി കൃഷ്ണയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഹൃദയത്തിൽ വെടിയുണ്ട തുളച്ചുകയറിയതാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതേസമയം, റെയ്ഡ് നടന്ന സമയത്ത് റോയ് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും ഇതിന് ഐടി ഉദ്യോഗസ്ഥരുടെ നടപടികളാണ് കാരണമായതെന്നും കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ കേരളത്തിൽ നിന്നുള്ള ഐടി ഉദ്യോഗസ്ഥരിൽ നിന്നും പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
ഡോ. റോയ് സി. ജെയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം ബെംഗളൂരു ബെന്നാർഘട്ടയിലെ അദ്ദേഹത്തിന്റെ റിസോർട്ടിൽ നടക്കും. രാവിലെ പത്ത് മണി മുതൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ കേരളത്തിൽ നിന്നും വിദേശത്തുനിന്നും നിരവധി പേർ എത്തും. സമീപത്തെ പള്ളിയിലെ അന്ത്യശുശ്രൂഷകൾക്ക് ശേഷമായിരിക്കും സംസ്കാരം. വിദേശത്തായിരുന്ന അദ്ദേഹത്തിന്റെ കുടുംബം ഇന്നലെ ബെംഗളൂരുവിൽ എത്തിച്ചേർന്നിട്ടുണ്ട്.
