
തിരുവനന്തപുരം: മുഹമ്മദ് റിയാസ് എംഎൽഎയ്ക്കും വീണ ടി.യ്ക്കുമെതിരെ വിമർശനവുമായി തോമസ് ഐസക്കിന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം ഗോപകുമാർ മുകുന്ദൻ. പുറത്തുവന്ന വിവരങ്ങളിൽ വ്യക്തത വരുത്താൻ റിയാസും വീണയും തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പുറത്തുവന്ന നോട്ട് പാഡ് പേജിന്റെ കാര്യത്തിൽ റിയാസ് വ്യക്തമായ നിഷേധം നടത്തിയിട്ടില്ലെന്നാണ് ഗോപകുമാറിന്റെ വാദം.
വീണ കൈമാറിയതായി പറയുന്ന 85 ലക്ഷം രൂപ എന്തിനുവേണ്ടിയായിരുന്നു? എങ്ങനെയാണ് പണം കൈമാറിയത്? ബാങ്ക് അക്കൗണ്ട് വഴിയാണോ ഇടപാട് നടന്നത് ? പണത്തിന്റെ ഉറവിടം എന്താണ്? തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വേണമെന്നും അദ്ദേഹം പറഞ്ഞു. റിയാസ് പരാമർശിക്കുന്ന ‘ഫ്യൂച്ചർ ബിസിനസ്’ എന്താണെന്നതിലും വിശദീകരണം നൽകണമെന്ന് ഗോപകുമാർ ആവശ്യപ്പെട്ടു.
കാര്യങ്ങൾ കൃത്യമായി വ്യക്തമാക്കിയില്ലെങ്കിൽ വിഷയത്തെക്കുറിച്ച് ഉയരുന്ന ആരോപണങ്ങൾ രാഷ്ട്രീയ ആക്രമണമാണെന്ന് മാത്രം പറഞ്ഞ് തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിഷയത്തിൽ സിപിഎമ്മിനെയും പിണറായി വിജയനെയും വിശദീകരണം നൽകേണ്ട സാഹചര്യത്തിലേക്ക് കൊണ്ടുവരരുതെന്നും ഗോപകുമാർ പറഞ്ഞു. റിയാസിന്റെ ഏറ്റവും പുതിയ പ്രതികരണം ന്യായീകരണത്തിനുള്ള അവസരം തന്നെ ഇല്ലാതാക്കിയെന്നും അദ്ദേഹം കുറിപ്പിൽ ആരോപിച്ചു.
