കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ഭരണസമിതി രാജിവച്ചതിന് പിന്നാലെ പ്രതികരണവുമായി നടി അൻസിബ ഹസൻ. സംഘടനയുടെ 32 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സംഭവം നടക്കുന്നതെന്നും തനിക്ക് കുറച്ചെങ്കിലും നീതി ലഭിച്ചതായി വിശ്വസിക്കുന്നതായും അൻസിബ പ്രതികരിച്ചു. മുൻപ് മാധ്യമങ്ങളോട് അടക്കം പറഞ്ഞ കാര്യങ്ങൾ ജനറൽ ബോഡിയിൽ പറയാൻ പറ്റിയെന്നും അതിന് ഓരോ അംഗങ്ങളും തന്നെ സഹായിച്ചുവെന്നും അൻസിബ പറഞ്ഞു. തനിക്ക് നീതി ലഭിക്കാനായി ഇനിയും മുന്നോട്ട് തന്നെ പോകുമെന്നും അൻസിബ വ്യക്തമാക്കി.
ഭരണ സമിയ്ക്ക് കൃത്യമായ വരവ് ചെലവ് കണക്കുകള്‍ ജനറല്‍ ബോഡിയില്‍ കാണിക്കാന്‍ പറ്റിയിട്ടില്ല. ഒരുപാട് തവണ കമ്മിറ്റി അംഗങ്ങള്‍ ചോദിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഞങ്ങള്‍ക്ക് 45 ദിവസം തരാമോ, ഒരവസരം കൂടി തരാമോ എന്നൊക്കെ. എന്ത് ബാലിശമായിട്ടുള്ള ചോദ്യങ്ങളായിരുന്നു അത്. പക്ഷേ ആ ചോദ്യങ്ങളൊന്നും ജനറല്‍ ബോഡിയില്‍ വിലപ്പോയില്ലെന്നത് തന്നെയാണ് സത്യം. വരവ്, ചെലവ് കണക്കുകളുടെ കൃത്യത കുറവ് തന്നെയാണ് പ്രധാന പ്രശ്നമായി നിലനിന്നിരുന്നത്.
നീന കുറുപ്പുമായി കുറച്ച് പ്രശ്നങ്ങളുണ്ടായിരുന്നു. ഞാന്‍ ഉന്നയിച്ച എല്ലാ കാര്യങ്ങളും കൃത്യമായിട്ട് ജനറല്‍ ബോഡിയില്‍ പറയാന്‍ പറ്റി. അതും ചോദിച്ച് വാങ്ങിച്ചതാണ്. അതിന് അമ്മയിലെ ഓരോ അംഗങ്ങളോടും ഞാന്‍ നന്ദി പറയുകയാണ്. എനിക്ക് അങ്ങനെ ഒരവസരം ഉണ്ടാക്കി തന്നതിന്. കാരണം ഉച്ചവരെ എനിക്ക് ഒരവസരം തരാന്‍ കമ്മിറ്റി തയ്യാറായിരുന്നില്ല. പക്ഷേ അവിടെ ഉണ്ടായിരുന്ന ഓരോ വ്യക്തിയും എന്റെ കൂടെ നിന്നു. എനിക്ക് സംസാരിക്കാനുള്ള അവസരം അവര്‍ ഉണ്ടാക്കി തന്നു. എന്തെല്ലാം കാര്യങ്ങളാണോ മുന്‍പ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഞാന്‍ പറഞ്ഞത്. അതേ കാര്യങ്ങള്‍ തന്നെയാണ് അമ്മയിലും പറയാനുണ്ടായിരുന്നത്. വരവ്, ചെലവ് കണക്കിലെ കൃത്യത കുറവ് ആദ്യം മുതല്‍ തന്നെ ഞാന്‍ ചൂണ്ടിക്കാണിക്കുന്നുണ്ടായിരുന്നു. ഏതൊക്കെ കാര്യങ്ങളില്‍ ആരൊക്കെയാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്നതെല്ലാം ഞാന്‍ പറഞ്ഞു. അത് പറയാന്‍ പറ്റിയതിലുള്ള സമാധാനം എനിക്കുണ്ട്.
കുറച്ചെങ്കിലും നീതി കിട്ടിയെന്ന് ഞാന്‍ ഉറപ്പായും വിശ്വസിക്കുന്നുണ്ട്. ഒരു നീതി ന്യായവ്യവസ്ഥയില്‍ മുന്നോട്ട് പോകുമ്പോള്‍ ഒരുപാട് കാര്യങ്ങളുണ്ട്. അവ തരണം ചെയ്ത് വേണം നീതി എനിക്ക് ലഭിക്കാന്‍. അതിന് വേണ്ടി ഞാന്‍ ഇനിയും മുന്നോട്ട് പോകും. അതില്‍ നിന്നും ഒരുതരി പോലും ഞാന്‍ പിന്നോട്ട് ചലിക്കില്ല.
ഒരുപാട് സന്തോഷമുണ്ട്. ഞാൻ രാജി വച്ച് ഇറങ്ങി പോകേണ്ടി വന്ന കമ്മിറ്റി വന്ന സമയത്ത്, സംഘടനയില്‍ നിന്നും പോയ അതിജീവിത ഉള്‍പ്പടെ പോയ എല്ലാവരേയും തിരിച്ച് കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു. ഇനി വരാൻ പോകുന്ന കമ്മിറ്റിയോട് എന്റെ ആദ്യ അഭ്യർത്ഥനയാണ്. ഇവിടുന്ന് പോയവരെ തിരിച്ച് വിളിക്കണം. ഒഫീഷ്യലി വിളിക്കണം. വരുന്നതും വരാതിരിക്കുന്നതും അവരവരുടെ ഇഷ്ടം. പക്ഷേ വിളിക്കുക എന്നത് അമ്മ എന്ന സംഘടയുടെ നീതിപരമായ, ന്യായപരമായ കാര്യമാണ്. അത് ചെയ്യണമെന്നാണ് എന്റെ അഭ്യർത്ഥന – അൻസിബ പറഞ്ഞു.
