കൊച്ചി: 2025-26 സാമ്പത്തിക വർഷത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മുൻനിര ഇൻഷുറൻസ് കമ്പനിയായ എച്ച്ഡിഎഫ്സി ലൈഫ്. ഈ കാലയളവിൽ കമ്പനിയുടെ അറ്റാദായം 6 ശതമാനം വർധിച്ച് 1,910 കോടി രൂപയിലെത്തി. പുതിയ ബിസിനസിൽ നിന്നുള്ള ആകെ നേട്ടം (VNB) 24.2 ശതമാനം പ്രോഫിറ്റ് മാർജിനോടെ 4,034 കോടി രൂപയായി ഉയർന്നു. ജിഎസ്ടി, സറണ്ടർ നിയമ പരിഷ്കാരം എന്നിവയുടെ ആഘാതം ഇല്ലായിരുന്നെങ്കിൽ പ്രോഫിറ്റ് മാർജിൻ 25.5 ശതമാനത്തിൽ എത്തുമായിരുന്നുവെന്ന് കമ്പനി അറിയിച്ചു. മൊത്തം വിപണി വിഹിതത്തിന്റെ 11 ശതമാനം കമ്പനി നിലനിർത്തി. ഉപകമ്പനിയായ എച്ച്ഡിഎഫ്സി പെൻഷൻ ഫണ്ട് മാനേജ്മെന്റ് ഉൾപ്പെടെ കമ്പനി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി (AUM) 5.3 ലക്ഷം കോടി രൂപയായി. കരുത്തുറ്റ സാമ്പത്തിക നില ഉറപ്പാക്കി കമ്പനിയുടെ സോൾവൻസി റേഷ്യോ 177 ശതമാനത്തിലെത്തി.
സാമ്പത്തിക ഭദ്രത കൂടുതൽ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി മാതൃകമ്പനിയായ എച്ച്ഡിഎഫ്സി ബാങ്കിൽ നിന്ന് പ്രിഫറൻഷ്യൽ ഇഷ്യൂ വഴി 1,000 കോടി രൂപ വരെ സമാഹരിക്കാൻ ഡയറക്ടർ ബോർഡ് അനുമതി നൽകിയതായും കമ്പനി അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷവും വ്യക്തിഗത വിഭാഗത്തിലെ പ്രീമിയം വരുമാനത്തിൽ (Individual WRP) രാജ്യത്തെ മുൻനിരയിലുള്ള മൂന്ന് സ്വകാര്യ ഇൻഷുറൻസ് കമ്പനികളിലൊന്നായി സ്ഥാനം നിലനിർത്താൻ കമ്പനിക്ക് സാധിച്ചെന്ന് എച്ച്ഡിഎഫ്സി ലൈഫ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വിഭ പദാൽക്കർ പറഞ്ഞു.
