Home » Blog » Kerala » “10 വലിയ കപ്പലുകൾ നിറയെ എണ്ണ തന്നു, 20 എണ്ണക്കപ്പലുകൾ കൂടി ഇറാൻ വാഗ്ദാനം ചെയ്തിട്ടുണ്ട്”; ഡൊണാൾഡ് ട്രംപ്
25

വാഷിങ്ടൺ: യുഎസ് മുന്നോട്ടുവെച്ച 15 ഇന നിർദേശങ്ങളിൽ മിക്കതും ഇറാൻ അംഗീകരിച്ചതായി അവകാശപ്പെട്ട് ഡൊണാൾഡ് ട്രംപ്. നിലവിലെ സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനായി പാകിസ്താൻ മധ്യസ്ഥത വഹിച്ചു നടത്തുന്ന ചർച്ചകളിൽ വലിയ പുരോഗതി ഉണ്ടായതായി ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.

തങ്ങളുടെ ഗൗരവം തെളിയിക്കുന്നതിനായി ഇറാൻ 10 വലിയ കപ്പലുകൾ നിറയെ എണ്ണ അമേരിക്കക്ക് നൽകിയതായി ട്രംപ് വെളിപ്പെടുത്തി. ഇത് ഒരു വലിയ സമ്മാനമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, 20 എണ്ണക്കപ്പലുകൾ കൂടി ഇറാൻ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അവ തിങ്കളാഴ്ച മുതൽ നീങ്ങിത്തുടങ്ങുമെന്നും കൂട്ടിച്ചേർത്തു. ചർച്ചകൾ പുരോഗമിക്കുന്നതിനനുസരിച്ച് മറ്റ് ചില കാര്യങ്ങളിൽ കൂടി യുഎസ് സമ്മർദം ചെലുത്തിയേക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

അമേരിക്കയുടെ 15 ഇന പദ്ധതിയുടെ ഔദ്യോഗിക രേഖകൾ പുറത്തുവിട്ടിട്ടില്ലെങ്കിലും, 2025ലെ ഒരു പദ്ധതിയുടെ പരിഷ്കരിച്ച പതിപ്പാണിതെന്നാണ് റിപ്പോർട്ടുകൾ. പ്രധാനമായും ഇറാന്റെ ആണവ പരിപാടികൾ നിർത്തലാക്കുന്നതിലാണ് ഈ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കുക, നഥാൻസ്, ഫോർഡോ തുടങ്ങിയ ആണവ കേന്ദ്രങ്ങൾ അടച്ചുപൂട്ടുക, അന്താരാഷ്ട്ര പരിശോധനകൾക്ക് അനുമതി നൽകുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.

കൂടാതെ, ഹോർമുസ് കടലിടുക്ക് ആഗോള കപ്പൽ ഗതാഗതത്തിനായി തുറന്നിടുക, ചർച്ചകൾക്കായി ഒരു മാസത്തെ വെടിനിർത്തൽ പ്രഖ്യാപിക്കുക തുടങ്ങിയ നിബന്ധനകളും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഈ നിബന്ധനകൾ അംഗീകരിക്കുന്ന പക്ഷം, ഇറാന്റെ മേലുള്ള സാമ്പത്തിക ഉപരോധങ്ങളിൽ നിന്ന് വലിയ ആശ്വാസം നൽകാൻ യുഎസ് തയ്യാറാണ്. യുഎസ് മേൽനോട്ടത്തിലുള്ള ഒരു സിവിൽ ആണവ പരിപാടിക്ക് പിന്തുണ നൽകുന്നതിനൊപ്പം, ഉപരോധങ്ങൾ വീണ്ടും ഏർപ്പെടുത്തുന്ന ‘സ്നാപ്ബാക്ക്’ സംവിധാനം നീക്കം ചെയ്യാനും അമേരിക്ക വാഗ്ദാനം ചെയ്യുന്നതായാണ് വിവരം.

എന്നാൽ, ഇതിലെ ഒരു വ്യസ്ഥയും ഇറാൻ അംഗീകരിച്ചിട്ടില്ലെന്നും മാത്രമല്ല, അമേരിക്കയുമായി ഇതുവരെ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.