ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയുടെ യുവ പേസർ ഹർഷിത് റാണ കാഴ്ചവെച്ച തകർപ്പൻ പ്രകടനമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ശ്രദ്ധാകേന്ദ്രം. നാല് വിക്കറ്റുകൾ വീഴ്ത്തി ഓസീസിനെ ചെറിയ സ്കോറിലൊതുക്കാൻ ഹർഷിത്തിന് കഴിഞ്ഞു. ഫോമില്ലാത്തപ്പോഴും യുവതാരത്തിന് മൂന്ന് ഫോർമാറ്റിലും അവസരം നൽകുന്ന കോച്ച് ഗൗതം ഗംഭീറിനെതിരെ നേരത്തേ വ്യാപക വിമർശനങ്ങളും ട്രോളുകളും ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഹർഷിത് റാണ പന്തുകൊണ്ട് നിർണായക പ്രകടനം പുറത്തെടുത്ത് വിമർശകരുടെ വായടപ്പിച്ചത്.
എന്നാൽ, ഹർഷിത്തിന്റെ ഈ മികച്ച പ്രകടനത്തിന് പിന്നിൽ കോച്ച് ഗംഭീറിന്റെ ശക്തമായ ഇടപെടലാണെന്നാണ് താരത്തിന്റെ മുൻ പരിശീലകനായ ശ്രാവൺ വെളിപ്പെടുത്തിയിരിക്കുന്നത്. സിഡ്നിയിൽ നടന്ന മൂന്നാം ഏകദിനത്തിലും തിളങ്ങാൻ സാധിച്ചില്ലെങ്കിൽ ടീമിൽ നിന്ന് പുറത്താക്കുമെന്ന് ഗംഭീർ ഹർഷിത്തിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും, ഈ ‘അന്ത്യശാസനമാണ്’ ഫലം കണ്ടതെന്നുമാണ് ശ്രാവൺ പറയുന്നത്.
ഹർഷിത് തന്നെ വിളിച്ചിരുന്നു എന്നും, പുറത്തുള്ള വിമർശകരുടെ വായടപ്പിക്കുന്ന പ്രകടനം നടത്തണമെന്ന് അവൻ ആഗ്രഹിക്കുന്നുണ്ടായിരുന്നു എന്നും ശ്രാവൺ ഓർത്തെടുത്തു. സ്വന്തം കരുത്തിൽ വിശ്വസിച്ച് കളിക്കാനാണ് താൻ അവനോട് ആവശ്യപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗംഭീറിന്റെ താൽപര്യമാണ് ഹർഷിത്തിനെ ടീമിലെടുക്കാൻ കാരണമെന്നുള്ള അഭിപ്രായങ്ങളുണ്ടെങ്കിലും, അവന്റെ കഴിവ് എന്താണെന്ന് ഗംഭീറിന് അറിയാം. അതുകൊണ്ടാണ് അദ്ദേഹം പിന്തുണച്ചത്.
“സത്യത്തിൽ ഗംഭീർ ഹർഷിത്തിനെ നന്നായി വഴക്കുപറയുകയാണ് ചെയ്തത്. ‘പെർഫോം ചെയ്തേ പറ്റൂ, ഇല്ലെങ്കിൽ ടീമിൽ നിന്ന് പുറത്താക്കും’ എന്ന് ഗംഭീർ നേരിട്ട് ഹർഷിത്തിനോട് പറഞ്ഞിട്ടുണ്ട്. പറയാനുള്ളത് ആരാണെന്നുപോലും നോക്കാതെ പറയുന്നയാളാണ് ഗംഭീർ,” ശ്രാവൺ വെളിപ്പെടുത്തി. ഗംഭീർ ഇത്തരത്തിൽ നിരവധി യുവതാരങ്ങളെ പിന്തുണച്ച് വളർത്തിയിട്ടുണ്ടെന്നും, അവരെല്ലാം പിന്നീട് അത്ഭുതങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗംഭീറിന്റെ ഈ കർശന നിലപാടാണ് യുവ പേസറെ നിർണായക സമയത്ത് മികച്ച പ്രകടനം പുറത്തെടുക്കാൻ സഹായിച്ചതെന്നാണ് മുൻ കോച്ച് ശ്രാവൺ വിലയിരുത്തുന്നത്.
