കോക്രോച്ച് ജനത പാർട്ടി (സിജെപി) വരും ശനിയാഴ്ച സംഘടിപ്പിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടിയിൽ രാജ്യത്തെ പ്രമുഖ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളുടെ പ്രതിനിധികളും പങ്കാളികളാകും. സി.ജെ.പിയുടെ ഔദ്യോഗിക ക്ഷണം സ്വീകരിച്ച് എസ്.എഫ്.ഐ ഡൽഹി സെക്രട്ടറി ഐഷി ഘോഷ് പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് സംഘടന അറിയിച്ചു. എന്നാൽ, അണികളെ കൂട്ടത്തോടെ പങ്കെടുപ്പിക്കുന്ന കാര്യത്തിൽ നിലവിൽ തീരുമാനമായിട്ടില്ല. ഇതിന് പുറമെ ഐസ പ്രതിനിധികളും പ്രതിഷേധത്തിന്റെ ഭാഗമാകുമെന്നാണ് വിവരം.
വിവിധ സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങൾ ഉയർത്തിപ്പിടിച്ച് നടത്തുന്ന ആദ്യ പരസ്യപ്രതിഷേധത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പ്രമുഖരുടെ വലിയൊരു നിരയാണ് പിന്തുണയുമായി രംഗത്തെത്തുന്നത്. പ്രമുഖ സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക് പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ നടൻ പ്രകാശ് രാജും ശനിയാഴ്ച ഡൽഹിയിലെത്തി പ്രതിഷേധത്തിന്റെ ഭാഗമാകാൻ ശ്രമിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മുൻകൂട്ടി നിശ്ചയിച്ച സിനിമാ ചിത്രീകരണ തിരക്കുകൾക്കിടയിൽ നിന്നും ഇതിനായി സമയം കണ്ടെത്താനാണ് അദ്ദേഹം ശ്രമിക്കുന്നത്.
പ്രതിഷേധം കേവലം സമൂഹമാധ്യമങ്ങളിൽ മാത്രം ഒതുങ്ങിപ്പോകരുതെന്ന് ശശി തരൂർ എം.പി അഭിപ്രായപ്പെട്ടു. യുവാക്കൾ പാറ്റകളായി അറിയപ്പെടേണ്ടവരല്ലെന്നും, തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ ജനപ്രതിനിധികളിലും ഭരണസംവിധാനങ്ങളിലും നിരന്തരം സമ്മർദ്ദം ചെലുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം ഇംഗ്ലീഷ് ദിനപത്രത്തിലെഴുതിയ ലേഖനത്തിൽ നിർദ്ദേശിച്ചു. തങ്ങളുടെ സംഘടന ഒരു രാഷ്ട്രീയ പാർട്ടിയായി മാറാൻ ഉദ്ദേശിക്കുന്നില്ലെന്നും, സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങളിൽ ജന ശബ്ദമാകുകയാണ് ലക്ഷ്യമെന്നും സി.ജെ.പി വക്താവ് വിജേത ദഹിയ വ്യക്തമാക്കി. കേരളത്തിലും സി.ജെ.പിക്ക് വലിയ സാധ്യതകളുണ്ടെന്ന് പറഞ്ഞ അദ്ദേഹം, നടൻ ഫഹദ് ഫാസിൽ ഉൾപ്പെടെയുള്ള കേരളത്തിലെ പ്രമുഖരെ സംഘടനയിലേക്ക് ക്ഷണിക്കുകയും ചെയ്തു.
