വിവരാവകാശ അപേക്ഷകള്‍ക്ക് സമയബന്ധിതമായി വിവരങ്ങള്‍ നല്‍കാതെ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുമ്പോള്‍ മാത്രം വിവരം നല്‍കുന്ന പ്രവണത കാണുണ്ടെന്നും ഇത് ശരിയായ നടപടി അല്ലെന്നും അപലപനിയമാണെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ടി.കെ രാമകൃഷ്ണന്‍ പറഞ്ഞു. കാസര്‍കോട് ജില്ല പബ്ലിക് റിലേഷന്‍സ് ഓഫീസിലെ പി.ആര്‍ ചേമ്പറില്‍ നടന്ന വിവരാവകാശ കമ്മീഷന്റെ ജില്ലാതല സിറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു കമ്മീഷണര്‍.
വിവരം ലഭിക്കുവാനുള്ള അവകാശം ഭരണഘടന ഉറപ്പ് നല്‍കുന്ന ആര്‍ട്ടിക്കിള്‍ 21 അഥവാ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമായതിനാല്‍ അത് നിഷേധിക്കുന്നത് മൗലികാവകാശ ലംഘനം ആണെന്ന് കമ്മീഷണര്‍ പറഞ്ഞു. വിവരം നല്‍കുവാനുള്ള ചുമതല ആ ഓഫീസിലെ പൊതു വിവരാവകാശ ഓഫീസര്‍ക്ക് മാത്രമല്ല. ഓഫീസിലെ മുഴുവന്‍ ജീവനക്കാരും ഇക്കാര്യത്തില്‍ കൂട്ടത്തരവാദിത്വമുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു. വിവരാവകാശ നിയമം വകുപ്പ് 4(1) പ്രകാരം ഒരു കാര്യാലയത്തിലെ ഫയലുകളും വിവരങ്ങളും രേഖകളും പട്ടിക തിരിച്ച്, ക്രമപ്പെടുത്തി വെക്കേണ്ടത് ആ ഓഫീസിലെ വകുപ്പ് മേധാവിയുടെ ഉത്തരവാദിത്വമാണ്. സ്വമേധയാ വെളിപ്പെടുത്തുന്ന വിവരങ്ങള്‍ അപ്രകാരം ചെയ്യേണ്ടതുമാണ്.പൊതുവിവരാവകാശ ഓഫീസര്‍ വിവരം നല്‍കിയിട്ടില്ലെങ്കില്‍ ഒന്നാം അപ്പീല്‍ അധികാരി കാര്യക്ഷമമായി ഇടപെടേണ്ടതാണ്. വിവരം നല്‍കാന്‍ നിയമമനുവദിച്ചിരിക്കുന്ന പരമാവധി സമയപരിധി മാത്രമാണ് 30 ദിവസമെന്നും ഏറ്റവും വേഗത്തില്‍ വിവരാവകാശ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ തന്നെയാണ് നിയമം അനുശാസിക്കുന്നതെന്നും കമ്മീഷണര്‍ പറഞ്ഞു. വിവരം നല്‍കാന്‍ ചുമതലയുള്ള പൊതു വിവരാവകാശ ഓഫീസര്‍ വീഴ്ച വരുത്തുമ്പോഴാണ് ഒന്നാം അപ്പീല്‍ അധികാരിക്ക് അപ്പീന് പോകുന്നതെന്നും അവിടെയും തൃപ്തികരമായ മറുപടി ലഭിക്കാതിരിക്കുമ്പോള്‍ രണ്ടാം അപ്പീല്‍ അധികാരിയായ വിവരാവകാശ കമ്മീഷനിലേക്ക് അപ്പീല്‍ ലഭിക്കുന്നതെന്നും കാര്യങ്ങള്‍ അവിടെ വരെ വലിച്ചു നീട്ടേണ്ട ആവശ്യമില്ലന്നും എത്രയും വേഗം വിവരം ലഭ്യമാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും കമ്മീഷണര്‍ പറഞ്ഞു.
വകുപ്പുകളുടെയും ഓഫീസുകളുടെയും വെബ്‌സൈറ്റുകള്‍ വിവരങ്ങളുടെ സ്രോതസ്സ് ആകണം.വെബ്‌സൈറ്റുകള്‍ അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്. അപ്രകാരം ചെയ്യാത്തതിനാല്‍ വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറില്‍ പലപ്പോഴും വിളിച്ചാല്‍ കിട്ടാത്ത അവസ്ഥയാണുള്ളത്. വിവരാവകാശ നിയമം 4 (1) എ, ബി അനുസരിച്ചുള്ള വിവരങ്ങളും വെബ് സൈറ്റില്‍ ഉണ്ടായിരിക്കണം. ഇപ്രകാരം നല്‍കിയാല്‍ വിവരങ്ങള്‍ തേടിയുള്ള അപേക്ഷ കുറക്കാന്‍ കഴിയും, അദ്ദേഹം പറഞ്ഞു. ഓഫീസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ക്രോഡീകരിച്ച് പട്ടിക തയ്യാറാക്കി കമ്പ്യൂട്ടറിലോ വെബ്‌സൈറ്റിലൂടെയോ പൊതുജനങ്ങളെ അറിയിക്കാന്‍ മേലധികാരികള്‍ ബാധ്യസ്ഥരാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിറ്റിങ്ങില്‍ പരിഗണിച്ച 17 ഹര്‍ജികള്‍ തീര്‍പ്പാക്കി. ചില അപേക്ഷകളില്‍ വിവരം നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കൂടുതല്‍ അപേക്ഷകളും പഞ്ചായത്ത്, റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടവയാണ്.
