p-rajeev-680x450.jpg

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ വൻ മുന്നേറ്റമുണ്ടായതായി സർക്കാർ അറിയിച്ചു. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിലെ പ്രവർത്തന കണക്കുകൾ സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ചു. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള 48 പൊതുമേഖലാ സ്ഥാപനങ്ങളിൽ 27 എണ്ണം ലാഭത്തിലാണ് പ്രവർത്തിക്കുന്നത്. ഇവയുടെ ആകെ വിറ്റുവരവ് 2440 കോടി രൂപയായി ഉയർന്നതായും, മൊത്തം പ്രവർത്തന ലാഭം 27.30 കോടി രൂപയായെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

പുതുതായി 14 സ്ഥാപനങ്ങൾ ലാഭത്തിലേക്ക്

വ്യവസായ മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ നടന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ അർദ്ധ വാർഷിക അവലോകന യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ വ്യക്തമാക്കിയത്.

ലാഭമുണ്ടാക്കിയ സ്ഥാപനങ്ങൾ

കെ.എം.എം.എൽ., കെൽട്രോൺ, കെൽട്രോൺ ഇ.സി.എൽ., കെൽട്രോൺ കംപോണന്റ്‌സ്, ടി.സി.സി., കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനി, കയർ കോർപ്പറേഷൻ, കെ.എസ്.ഐ.ഇ., ടെൽക്ക്, എസ്.ഐ.എഫ്.എൽ., മിനറൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ, കെ.സി.സി.പി.എൽ., കയർഫെഡ്, സിൽക്ക്, ആർട്ടിസാൻസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ, എഫ്.ഐ.ടി., മലപ്പുറം സഹകരണ സ്പിന്നിംഗ് മിൽ, കെ. കരുണാകരൻ സ്മാരക സഹകരണ സ്പിന്നിംഗ് മിൽ, ഫോം മാറ്റിംഗ്സ്, ആലപ്പി സഹകരണ സ്പിന്നിംഗ് മിൽ, സ്മാൾ ഇൻഡസ്ട്രീസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ, പ്രിയദർശിനി സഹകരണ സ്പിന്നിംഗ് മിൽ, ട്രിവാൻഡ്രം സ്പിന്നിംഗ് മിൽ, കയർ മെഷിനറി മാനുഫാക്ചറിംഗ് കമ്പനി എന്നിവയാണ് നിലവിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ.

ഒക്ടോബറിൽ 27 സ്ഥാപനങ്ങളാണ് ലാഭത്തിലായത്. ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ ഇത് 25 ആയിരുന്നു. കഴിഞ്ഞ വർഷം ഇതേ സമയത്തെ അപേക്ഷിച്ച് പുതുതായി 14 പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭമുണ്ടാക്കി. 7 സ്ഥാപനങ്ങൾ തങ്ങളുടെ ലാഭം വർദ്ധിപ്പിച്ചു. വിറ്റുവരവിൽ 9.07% വർധനവുണ്ടായി. 32 സ്ഥാപനങ്ങൾ വിറ്റുവരവ് വർദ്ധിപ്പിച്ചു. ആകെ പ്രവർത്തന ലാഭം 27.30 കോടി രൂപയായി ഉയർന്നു. പ്രവർത്തന ലാഭത്തിൽ 82.09 കോടി രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 11 പൊതുമേഖലാ സ്ഥാപനങ്ങളായിരുന്നു ലാഭത്തിലുണ്ടായിരുന്നത്. അറ്റാദായം നേടുന്ന സ്ഥാപനങ്ങളുടെ എണ്ണം മുൻ വർഷത്തെ 9-ൽ നിന്ന് 17 ആയി വർദ്ധിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ വിറ്റുവരവ് മുൻവർഷത്തെ 2299 കോടിയിൽ നിന്ന് 2440.14 കോടി രൂപയായി വർദ്ധിച്ചു.

കെ.എം.എം.എൽ. ഒന്നാമത്, കെൽട്രോണിന് മികച്ച മുന്നേറ്റം

കെൽട്രോൺ കഴിഞ്ഞ വർഷത്തെ നഷ്ടം മറികടന്ന് 1268.20 ലക്ഷം രൂപ പ്രവർത്തന ലാഭം നേടി. കെൽട്രോൺ ഇ.സി.എൽ. 1184.59 ലക്ഷം രൂപ പ്രവർത്തന ലാഭം കൈവരിച്ചു. പ്രതിരോധം, എയ്‌റോസ്‌പേസ്, ഇലക്‌ട്രോണിക്‌സ്, നിർമ്മിത ബുദ്ധി തുടങ്ങിയ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച കെൽട്രോൺ, ഐ.എൻ.എസ്. തമാൽ യുദ്ധക്കപ്പൽ നിർമ്മാണത്തിൽ പ്രധാന പങ്ക് വഹിച്ചു. കെൽട്രോണിന് ആയിരം കോടിയിലേറെ വിറ്റുവരവ് നേടാനും സാധിച്ചു.

48 പൊതുമേഖലാ സ്ഥാപനങ്ങളിൽ ഏറ്റവും കൂടുതൽ പ്രവർത്തന ലാഭം നേടിയത് ചവറയിലെ കെ.എം.എം.എൽ. (കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്) ആണ്. 4548.64 ലക്ഷം രൂപയാണ് കെ.എം.എം.എൽ.ന്റെ പ്രവർത്തന ലാഭം. ഒക്ടോബറിലെ മാത്രം ലാഭം 1461.24 ലക്ഷം രൂപയാണ്.

മറ്റ് പ്രധാന മുന്നേറ്റങ്ങൾ

കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് (കെ.എ.എൽ.) ഇലക്ട്രിക് സ്കൂട്ടർ വിപണിയിലേക്ക് സംയുക്ത സംരംഭത്തിലൂടെ പ്രവേശിച്ചു. ഗുണനിലവാരമുള്ള മരുന്നുകൾ ലഭ്യമാക്കുന്നതിനായി കെ.എസ്.ഡി.പി. വിപണന കേന്ദ്രം തുറന്നു. കെ.ഇ.എൽ. കർണാടക സർക്കാർ ഓർഡറുകൾ ഉൾപ്പെടെ നേടി ബിസിനസ് വിപുലപ്പെടുത്തി. കെ.സി.സി.പി.എൽ. ഉൽപ്പന്ന വൈവിധ്യവൽക്കരണത്തിലേക്ക് കടന്നു. കയർ കോർപ്പറേഷൻ ലുലു മാൾ ഉൾപ്പെടെയുള്ള പ്രീമിയം കേന്ദ്രങ്ങളിൽ വിപണനശാലകൾ തുറന്ന് ലാഭം വർദ്ധിപ്പിച്ചു. 60 ലക്ഷം രൂപയുടെ വിറ്റുവരവും നേടി.

തൊഴിലാളികളുടെ നിയമപരമായ ബാധ്യതകൾ തീർക്കുന്നതിനായി കഴിഞ്ഞ ബജറ്റിൽ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് 42.50 കോടി രൂപ അനുവദിച്ചിരുന്നു. 32 സ്ഥാപനങ്ങൾ സുരക്ഷാ ഓഡിറ്റ് നടപ്പാക്കിയതായും അവലോകനത്തിൽ വ്യക്തമാക്കി.

 

 

Leave a Reply

Your email address will not be published. Required fields are marked *