പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉയർന്ന വോട്ടിന് കോഴ ആരോപണത്തിൽ പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ മൊഴി തിരഞ്ഞെടുപ്പ് കമ്മീഷൻ രേഖപ്പെടുത്തി. പാലക്കാട് ആർഡിഒ നേരിട്ടെത്തിയാണ് മൊഴിയെടുത്തത്. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിൽ വോട്ട് ചോദിച്ചെത്തിയപ്പോൾ വയോധികയ്ക്ക് പണം നൽകിയെന്ന കോൺഗ്രസ് ആരോപണത്തിന് പിന്നാലെയാണ് നടപടി.
തരുവാക്കുറിശ്ശിയിലെ ഒരു മരണവീട് സന്ദർശിച്ച ശേഷം തൊട്ടടുത്ത വീട്ടിലെത്തിയ ശോഭാ സുരേന്ദ്രനൊപ്പമുണ്ടായിരുന്ന സിമി സജീവ് വയോധികയ്ക്ക് പണം നൽകിയെന്നാണ് കോൺഗ്രസിന്റെ പരാതി. ശോഭ വോട്ട് ചോദിച്ച് മടങ്ങിയ ഉടനെ സിമി സജീവ് പണം നൽകുന്ന ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടിരുന്നു. കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പങ്കെടുത്ത പ്രചാരണ പരിപാടിയിൽ സിമി സജീവ് ശോഭയ്‌ക്കൊപ്പം ഉണ്ടായിരുന്നുവെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. വയോധികയ്ക്ക് 5000 രൂപയാണ് നൽകിയതെന്നാണ് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്.
ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ച ശോഭാ സുരേന്ദ്രൻ, പ്രചാരണ സമയത്ത് തന്റെ കൂടെ പ്രമീള ശശിധരൻ ഒഴികെ മറ്റൊരു വനിതയും ഉണ്ടായിരുന്നില്ലെന്നാണ് പ്രതികരിച്ചത്. എന്നാൽ, പണം നൽകുന്നത് ശ്രദ്ധയിൽപ്പെട്ട കോൺഗ്രസ് പ്രവർത്തകർ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നത് കണ്ടപ്പോൾ സ്ഥാനാർത്ഥി കാറിലിരുന്ന് തട്ടിക്കയറിയെന്നും ഇതിന്റെ വീഡിയോ തങ്ങളുടെ പക്കലുണ്ടെന്നും കോൺഗ്രസ് അവകാശപ്പെടുന്നു. പണം നൽകിയെന്ന് പറയുന്ന സിമി സജീവിനെ തനിക്ക് അറിയില്ലെന്ന നിലപാടിലാണ് ശോഭ. മൊഴി വിശകലനം ചെയ്ത ശേഷം തിരഞ്ഞെടുപ്പ് കമ്മീഷൻ തുടർന്നുള്ള നടപടികൾ സ്വീകരിക്കും.
