Home » Blog » kerala Max » വിമാനയാത്രക്കാർക്ക് തിരിച്ചടി; ഇന്ധനവില വർധിച്ചതോടെ ടിക്കറ്റ് നിരക്കും കൂടും
flight (1)

രാജ്യത്ത് വിമാന ഇന്ധന വില ചരിത്രത്തിലാദ്യമായി കിലോലിറ്ററിന് രണ്ട് ലക്ഷം രൂപ പിന്നിട്ടു. പശ്ചിമേഷ്യൻ യുദ്ധം കടുത്തതോടെ അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില കുതിച്ചുയർന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. മാർച്ചിൽ 96,638 രൂപയായിരുന്ന ഇന്ധനവില ഒറ്റയടിക്ക് 115 ശതമാനം വർദ്ധിച്ച് ഡൽഹിയിൽ 2,07,341 രൂപയിലെത്തി. ഇതോടെ വിമാനയാത്രാ നിരക്കുകളിൽ വൻ വർദ്ധനവുണ്ടാകുമെന്ന് ഉറപ്പായി.

ആഭ്യന്തര സർവീസുകൾക്കുള്ള ഇന്ധനവിലയിൽ 115 ശതമാനവും അന്താരാഷ്ട്ര സർവീസുകൾക്ക് 107 ശതമാനവുമാണ് വർദ്ധന രേഖപ്പെടുത്തിയത്. വിമാനക്കമ്പനികൾക്ക് ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള സ്വതന്ത്ര അധികാരം കേന്ദ്രസർക്കാർ നേരത്തെ നൽകിയിരുന്നു. ഇന്ധനവില ഇരട്ടിയിലധികം വർദ്ധിച്ച സാഹചര്യത്തിൽ സർവീസ് നടത്തിപ്പിനുള്ള വൻ ബാധ്യത വിമാനക്കമ്പനികൾ യാത്രക്കാരിൽ നിന്ന് ഈടാക്കാൻ തുടങ്ങുന്നതോടെ സാധാരണക്കാർക്ക് വിമാനയാത്ര അപ്രാപ്യമായേക്കാം.

നേരത്തെ ടിക്കറ്റ് നിരക്കുകൾ അനിയന്ത്രിതമായി ഉയർന്ന സാഹചര്യത്തിൽ 2025 ഡിസംബറിൽ സർക്കാർ നിരക്കുകൾക്ക് പരിധി ഏർപ്പെടുത്തിയിരുന്നു. എന്നാൽ നിലവിൽ ഈ നിയന്ത്രണങ്ങൾ നീക്കിയതും ഇന്ധനവിലയിലെ കുതിപ്പും യാത്രക്കാരെ പ്രതിസന്ധിയിലാക്കും. അതേസമയം, അന്യായമായ നിരക്ക് വർദ്ധനയുണ്ടായാൽ പൊതുതാൽപ്പര്യം മുൻനിർത്തി വീണ്ടും ഇടപെടലുകൾ നടത്തുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.