New-Project-72-1-680x450.jpg

വായു മലിനീകരണത്തിന് ദീപാവലിയെ പഴിച്ചിട്ട് കാര്യമില്ല, ദീപാവലിക്ക് മുന്നോടിയായി വിള അവശിഷ്ടങ്ങൾ കത്തിക്കാൻ കർഷകരെ പഞ്ചാബ് സർക്കാർ നിർബന്ധിക്കുകയാണെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി മഞ്ജിന്ദർ സിങ് സിർസ. ഡൽഹിയിലെ വായുമലീകരണത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

കൊയ്ത്ത് കഴിഞ്ഞതിന് ശേഷം ഒരു കൂട്ടം കർഷകർ വിള അവശിഷ്ടങ്ങൾ കത്തിക്കുന്ന വീഡിയോ പങ്കുവച്ചാണ് മഞ്ജിന്ദറിന്റെ വിമർശനം. ‍’ഡൽഹിക്ക് ഒരു നിലയ്ക്കും ഉപകാരമില്ലാതെപോയ പത്ത് വർഷങ്ങളായിരുന്നു ആംആദ്മിയുടെ ഭരണകാലം. അക്കാലയളവിൽ ഇവിടെയുള്ള ജനങ്ങൾ അനുഭവിച്ച ദുരിതത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇത്. വൈക്കോൽ കത്തിക്കാൻ സർക്കാർ ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണ്’- മന്ത്രി പറഞ്ഞു.

അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള മുൻ‍ സർക്കാർ ഡൽ​ഹിയിൽ പടക്കങ്ങൾ നിരോധിച്ചത് പ്രത്യേക വിഭാ​ഗത്തെ സന്തോഷിപ്പിക്കാനാണെന്നും മഞ്ജിന്ദർ ആരോപിച്ചു. ‘ഡൽഹിയിലെ വായുമലിനീകരണത്തിൽ ആംആദ്മി സർക്കാർ പഴിക്കുന്നത് ദീപാവലിയെയാണ്. എന്തിനാണ് വായു മലിനീകരണത്തിൽ ദീപാവലി, സനാതന ധർമം, ഹിന്ദുമതം എന്നിവയെ വലിച്ചിഴക്കുന്നതെന്ന് മനസിലാകുന്നില്ല’- മഞ്ജിന്ദർ കൂട്ടിച്ചേർത്തു.

അന്തരീക്ഷ മലിനീകരണ തോത് ഉയരുന്ന സാഹചര്യത്തിലാണ് മലീനീകരണ നിയന്ത്രണ കമ്മിറ്റി കഴിഞ്ഞ വർഷം ‍‍‍‍ഡൽഹിയിൽ പടക്കങ്ങൾക്ക് നിരോധനമേർപ്പെടുത്തിയിരുന്നത്. ഡിസംബർ 31 വരെയായിരുന്നു വിലക്ക് ഏർപ്പെടുത്തിയത്. പടക്ക നിർമണം, ശേഖരണം, വിപണനം, ഉപയോഗം എന്നിവയാണ് വിലക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *