ടി20 ലോകകപ്പിൽ ഇന്ത്യയുമായുള്ള മത്സരത്തിന് മുന്നോടിയായി സംഘാടകർക്കെതിരെ രൂക്ഷവിമർശനവുമായി നമീബിയൻ നായകൻ ജെറാർഡ് ഇറാസ്മസ്. രാത്രി നടക്കുന്ന മത്സരത്തിനായി ഫ്ലഡ്ലൈറ്റിന് കീഴിൽ പരിശീലനം നടത്താൻ തങ്ങൾക്ക് സൗകര്യം നൽകിയില്ലെന്നും പകൽ സമയമാണ് അനുവദിച്ചതെന്നുമാണ് ഇറാസ്മസിന്റെ പരാതി. അതേസമയം, ഇന്ത്യൻ ടീമിന് രണ്ട് നൈറ്റ് സെഷനുകൾ ലഭിച്ചുവെന്നും ഇത് ടീമുകൾക്കിടയിലുള്ള വലിയ വിവേചനമാണെന്നും അദ്ദേഹം തുറന്നടിച്ചു.
നമീബിയയിലെ മൈതാനങ്ങളിൽ ഫ്ലഡ്ലൈറ്റ് സൗകര്യങ്ങൾ കുറവായതിനാൽ വിദേശത്ത് വരുമ്പോൾ ലഭിക്കുന്ന ഇത്തരം അവസരങ്ങൾ തങ്ങൾക്ക് നിർണ്ണായകമാണെന്ന് ഇറാസ്മസ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം കാനഡയ്ക്കും നൈറ്റ് സെഷൻ ലഭിച്ചത് അദ്ദേഹം ഉദാഹരണമായി പറഞ്ഞു. ഇത്തരം അവഗണനകൾക്കിടയിലും തങ്ങളുടേതായ ശൈലിയിൽ ഇന്ത്യക്കെതിരെ പൊരുതാനാണ് തീരുമാനമെന്നും നമീബിയൻ ക്യാപ്റ്റൻ വ്യക്തമാക്കി. ഇന്ന് വൈകിട്ട് ഏഴിന് ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് ഇന്ത്യ-നമീബിയ പോരാട്ടം.
