ഇന്ത്യയിലെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്തു. ഹൗറയിൽ നിന്ന് ഗുവാഹാട്ടിയിലേക്കുള്ള ഈ പുതിയ ട്രെയിൻ മാൾഡ ടൗൺ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് സർവീസ് ആരംഭിച്ചത്. ദീർഘദൂര യാത്രക്കാർക്ക് വിമാനത്തിലേതിന് സമാനമായ യാത്രാനുഭവം കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ അത്യാധുനിക സ്ലീപ്പർ ട്രെയിൻ പുറത്തിറക്കിയിരിക്കുന്നത്.
മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള ഈ ട്രെയിൻ ഹൗറ-ഗുവാഹാട്ടി റൂട്ടിലെ യാത്രാ സമയം ഏകദേശം രണ്ടര മണിക്കൂർ കുറയ്ക്കും. ആകെ 16 കോച്ചുകളിലായി 823 യാത്രക്കാർക്ക് ഒരേസമയം യാത്ര ചെയ്യാം. ഇതിൽ 11 എസി ത്രീ-ടയർ, 4 എസി ടു-ടയർ, ഒരു ഫസ്റ്റ് ക്ലാസ് എസി കോച്ച് എന്നിവ ഉൾപ്പെടുന്നു. സുരക്ഷയ്ക്കായി അത്യാധുനികമായ ‘കവച്’ സംവിധാനവും എമർജൻസി ടോക്ക് ബാക്ക് സൗകര്യവും ട്രെയിനിൽ ഒരുക്കിയിട്ടുണ്ട്
ടിക്കറ്റ് നിരക്കുകൾ 960 രൂപയിൽ ആരംഭിക്കുന്നു. എസി ടു-ടയറിന് 1,240 രൂപയും ഫസ്റ്റ് ക്ലാസ് എസിക്ക് 1,520 രൂപയുമാണ് പ്രാഥമിക നിരക്ക്. ഏകദേശം 1,000 കിലോമീറ്റർ ദൂരത്തേക്കുള്ള യാത്രയ്ക്ക് 2,400 രൂപ മുതൽ 3,800 രൂപ വരെയാകും ടിക്കറ്റ് നിരക്ക്.
