നടൻ സൂര്യയെ നായകനാക്കി ലിംഗുസാമി സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രം ‘അഞ്ചാൻ’ വീണ്ടും ബോക്സ് ഓഫീസിൽ പരാജയമായി. വൻ പ്രതീക്ഷയോടെ റിലീസ് ചെയ്ത സിനിമ ആദ്യ തവണയും പരാജയമായിരുന്നു. എന്നാൽ, അടുത്തിടെ റീ റിലീസ് ചെയ്തപ്പോഴും സിനിമയ്ക്ക് പ്രേക്ഷകരെ ആകർഷിക്കാനോ വലിയ കളക്ഷൻ നേടാനോ സാധിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു ചിത്രം രണ്ട് തവണ തിയേറ്ററിൽ പരാജയമാകുന്നതിൽ സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണ് ഉയരുന്നത്, ഇത് ആരാധകർക്ക് പോലും നിരാശയുണ്ടാക്കിയിട്ടുണ്ട്.
വമ്പൻ ഹൈപ്പിൽ പുറത്തിറങ്ങിയ ‘അഞ്ചാൻ’ ഒരു ഗ്യാങ്സ്റ്റർ ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രമായിരുന്നു. മോശം തിരക്കഥ, മേക്കിംഗ് എന്നിവയുടെ പേരിൽ സിനിമയ്ക്ക് ആദ്യ റിലീസിൽ തന്നെ വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നു. റീ റിലീസ് ചെയ്ത് 10 ദിവസം പിന്നിടുമ്പോഴും സിനിമയ്ക്ക് 75 ലക്ഷം രൂപ പോലും നേടാനായിട്ടില്ല എന്നാണ് കളക്ഷൻ റിപ്പോർട്ടുകൾ. അജിത്തിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘അട്ടഗാസം’ റിലീസ് ചെയ്ത സമയത്തായിരുന്നു ‘അഞ്ചാന്റെ’ ആദ്യ റിലീസ്. ആദ്യ ദിനം ഡിമാൻഡ് കുറവായിരുന്നെങ്കിലും രണ്ടാം ദിനം ‘അഞ്ചാൻ’ നേരിയ മുന്നേറ്റം കാണിച്ചിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് സിനിമ തിയേറ്ററിൽ പരാജയപ്പെട്ടു.
കേരളത്തിൽ ലൈസൻസ് പ്രശ്നങ്ങൾ കാരണം ‘അഞ്ചാന്റെ’ റീ റിലീസ് ഉണ്ടായിരുന്നില്ല. സിനിമയുടെ ആദ്യ റിലീസിൽ നിരവധി തെറ്റുകൾ സംഭവിച്ചതായി സംവിധായകൻ ലിംഗുസാമി നേരത്തെ സമ്മതിച്ചിരുന്നു. ഈ റീ റിലീസ് പതിപ്പിൽ സൂര്യയുടെ ഭാഗങ്ങൾ മാത്രമേയുള്ളുവെന്നും, സിനിമയിലെ ലാഗും മിക്ക സീനുകളും ചുരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. വിദ്യുത് ജംവാൽ, സാമന്ത, മനോജ് ബാജ്പെ, സൂരി, മുരളി ശർമ്മ എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്. യുവൻ ശങ്കർ രാജ സംഗീതം ഒരുക്കിയ ചിത്രം നിർമ്മിച്ചത് സിദ്ധാർത്ഥ് റോയ് കപൂർ, എൻ സുബാഷ് ചന്ദ്രബോസ് എന്നിവരാണ്. പ്രതീക്ഷകൾക്കൊത്ത് ഉയരാൻ സാധിക്കാതെ വന്നതോടെ ചിത്രത്തിന്റെ പരാജയത്തെത്തുടർന്ന് സൂര്യയും ലിംഗുസാമിയും വലിയ തോതിൽ ട്രോളുകൾ നേരിട്ടിരുന്നു.
