Chief Minister Pinarayi Vijayan 2023

Chief Minister Pinarayi Vijayan 2023

രജത ജൂബിലി നിറവിലെത്തിയ കേരളാ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) ആഘോഷ പരിപാടികൾ നവംബർ 4 വൈകിട്ട് 6 ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കിഫ്ബിയുടെ നേട്ടങ്ങൾ വിശദീകരിക്കുന്ന സുവനീറും ഇംഗ്ലീഷ്-മലയാളം കോഫി ടേബിൾ ബുക്കും മുഖ്യമന്ത്രി പ്രകാശനം ചെയ്യും. മികച്ച പ്രവർത്തനം കാഴ്ചവച്ച പദ്ധതി നിർവഹണ ഏജൻസികൾ, കരാറുകാർ, മത്സര വിജയികൾ തുടങ്ങിയവർക്കുള്ള പുരസ്‌കാരങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്യുമെന്ന് ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ മസ്കറ്റ് ഹോട്ടലിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ വിവിധ മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, എം.പിമാർ, എം.എൽ.എമാർ, ചീഫ് സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറി (ഫിനാൻസ്), പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ, മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ് കുമാർ തുടങ്ങിയവർ സംബന്ധിക്കും. കിഫ്ബി അഡീഷണൽ സി.ഇ.ഒ. മിനി ആന്റണി സ്വാഗതം ആശംസിക്കും. സി.ഇ.ഒ. ഡോ. കെ.എം. എബ്രഹാം ‘നവകേരള ദർശനവും കിഫ്ബിയും’ എന്ന വിഷയം അവതരിപ്പിക്കും. കിഫ്ബി എക്സിക്യുട്ടീവ് ഡയറക്ടർ കെ.പി പുരുഷോത്തമൻ നന്ദി പറയും. ഉച്ചയ്ക്ക് 2 മുതൽ 4 വരെ കനകക്കുന്ന് കൊട്ടാരത്തിൽ സെമിനാർ സെഷൻ ഉണ്ടായിരിക്കും. ഉദ്ഘാടനത്തെ തുടർന്ന് 7.30 മുതൽ റിമി ടോമി നയിക്കുന്ന സംഗീത നിശ അരങ്ങേറും.

സുപ്രധാനമായ അടിസ്ഥാന സൗകര്യ വികസനങ്ങൾക്കായി ധനസമാഹരണം നടത്തുന്നതിന് സംസ്ഥാന ധനകാര്യ വകുപ്പിന് കീഴിൽ സ്ഥാപിതമായ കേന്ദ്രീകൃത ഏജൻസിയാണ് കിഫ്ബി. 1999-ലെ കേരള അടിസ്ഥാന സൗകര്യ നിക്ഷേപ നിധി നിയമ പ്രകാരം 1999 നവംബർ 11-നാണ് കിഫ്ബി നിലവിൽ വന്നത്. അടിസ്ഥാന സൗകര്യ വികസന മേഖലയിൽ കാലങ്ങളായി നിലനിന്നിരുന്ന വിടവ് നികത്തുക, സാമ്പത്തിക മേഖലയിൽ നിലനിന്നിരുന്ന മാന്ദ്യത്തെ ഫലപ്രദമായി പ്രതിരോധിക്കുക, സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി 2016 ലെ നിയമ ഭേദഗതിയിലൂടെ കിഫ്ബിയെ കൂടുതൽ ശാക്തീകരിച്ചു. സംസ്ഥാനത്തിന്റെ പ്രധാന അടിസ്ഥാന സൗകര്യ വികസന മേഖലകളായ പൊതുമരാമത്ത്, ആരോഗ്യം, വിദ്യാഭ്യാസം, സാങ്കേതിക വിദ്യ, വ്യവസായം, ഗതാഗതം തുടങ്ങി ഏതാണ്ട് എല്ലാ മേഖലകളിലും കൈയ്യൊപ്പു ചാർത്തുവാൻ കിഫ്ബിക്ക് കഴിഞ്ഞിട്ടുണ്ട്.

ഭാവി വരുമാനത്തെ സുരക്ഷിതമാക്കിക്കൊണ്ട്, ഇരുപതോ ഇരുപത്തിയഞ്ചോ വർഷം കാത്തു നിൽക്കാതെ ആവശ്യമായ പശ്ചാത്തല സൗകര്യം ഉടൻ തന്നെ സൃഷ്ടിക്കുക എന്ന തത്ത്വമാണ് കിഫ്ബിയിലൂടെ നടപ്പിലാക്കി വരുന്നത്. സംസ്ഥാന വരുമാനത്തിന്റെ ചെറിയൊരു പങ്ക് വർഷം തോറും കിഫ്ബിക്ക് സർക്കാർ വിഹിതമായി ലഭ്യമാക്കിക്കൊണ്ടും, അതോടൊപ്പം റിസർവ്വ് ബാങ്കും സെബിയും അംഗീകരിച്ച നൂതന ധനസമാഹരണ മാർഗ്ഗങ്ങളിലൂടെ കിഫ്ബി നടത്തുന്ന തനതായ വിഭവസമാഹരണത്തിലൂടെയുമാണ് ഈ ലക്ഷ്യം കൈവരിക്കുന്നത്.

2016-ലെ നിയമ ഭേദഗതിയെത്തുടർന്ന് 2016-17-ലെ പുതുക്കിയ ബജറ്റിൽ വിവിധ മേഖലകളിലായി കിഫ്ബി വഴി ഏകദേശം 50,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നതിൽ നിന്നും സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിൽ കിഫ്ബി ബഹുദൂരം സഞ്ചരിച്ചുകഴിഞ്ഞു. വിവിധ മേഖലകളിലെ കെട്ടിട നിർമ്മാണങ്ങൾ, പാലങ്ങൾ, റോഡുകൾ, മറ്റ് നവീകരണ പദ്ധതികൾ എന്നിവ പൂർത്തിയാക്കുവാൻ കിഫ്ബിയ്ക്ക് കഴിഞ്ഞു. നിലവിൽ 1190 പദ്ധതികളിലായി 90,562 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകിക്കൊണ്ട് കിഫ്ബിയുടെ പ്രവർത്തനം മുന്നേറുകയാണ്. നിർമ്മാണ പദ്ധതികൾ, ദേശീയപാതകൾക്കും വ്യാവസായിക അടിസ്ഥാന സൗകര്യങ്ങൾക്കുമുള്ള ഭൂമി ഏറ്റെടുക്കൽ, ആരോഗ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കൽ എന്നിവ ഉൾപ്പെടെ വിവിധ പദ്ധതികൾക്കായി 37,388 കോടി രൂപ കിഫ്ബി ഇതിനോടകം ചെലവഴിച്ചിട്ടുണ്ട് എന്നത് അഭിമാനാർഹമായ നേട്ടമാണ്. അംഗീകാരം നൽകിയ പദ്ധതികളിൽ 21881 കോടി രൂപയുടെ പദ്ധതികൾ നിലവിൽ പൂർത്തീകരിച്ചിട്ടുള്ളതും 27,273 കോടി രൂപയുടെ പദ്ധതികളുടെ പ്രവൃത്തി പുരോഗമിച്ച് വരികയുമാണ്.

പൊതുമരാമത്ത് വകുപ്പിന് കീഴിൽ 104 പദ്ധതികളാണ് പൂർത്തീകരിച്ചിട്ടുള്ളത്. ഇതിന് പുറമെ നാഷണൽ ഹൈവേ വികസനത്തിന്റെ സ്ഥലമേറ്റെടുപ്പിന് സംസ്ഥാന വിഹിതമായി 5581 കോടി രൂപ കൈമാറിക്കഴിഞ്ഞു. മൊത്തം സ്ഥലമേറ്റെടുപ്പ് തുകയുടെ 25 ശതമാനം വഹിക്കുന്നത് സംസ്ഥാന സർക്കാരാണ്. കിഫ്ബിയിൽ നിന്നുമാണ് തുക ലഭ്യമാക്കിയിട്ടുള്ളത്. മലയോര ഹൈവേയുടെയും തീരദേശ ഹൈവേയുടെയും പ്രവൃത്തികൾ ഇതിനോടൊപ്പം പുരോഗമിച്ചു വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *